കര്‍ണാടകയിലെ പട്ടടക്കല്‍ എന്ന ഗ്രാമത്തിലെ ചാലൂക്യ കാലഘട്ടത്തിലെ ക്ഷേത്രങ്ങളിലെയ്ക്ക് നടത്തിയ യാത്രയുടെ വിശേഷങ്ങള്‍ ആണിത്. UNESCO ലോക പൈതൃക കേന്ദ്രമാണ് പട്ടടക്കല്‍. ആയിരത്തി നാനൂറു വര്‍ഷങ്ങള്‍ക്ക് ഇപ്പുറം നിന്ന് കൊണ്ട് അക്കാലത്ത് നടന്ന സംഭവങ്ങളും, അല്പം ചരിത്രവും, ഭാവനയും എല്ലാം കൂട്ടിച്ചേര്‍ത്ത് ഒരു വിവരണം. ചരിത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്, അതെ സമയം ചില നഷ്ടപ്പെട്ട കണ്ണികള്‍ ഭാവനയില്‍ കാണാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. ഒരു കഥ പോലെ വായിക്കുമല്ലോ! നീളക്കൂടുതല്‍ ഉണ്ട്, ക്ഷമിക്കുക. സ്ഥലങ്ങളുടെ പുരാതന പേരുകള്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്, പുതിയ പേരുകള്‍ ബ്രാക്കെറ്റില്‍ ഉണ്ട്.

1. തോല്‍വിയും തിരിച്ചടിയും AD 642 – 655
ദക്ഷിണപദത്തിലെ(ഡെക്കാന്‍) പ്രമുഖ രാഷ്ട്രീയ ശക്തിയായിരുന്ന ചാലൂക്യര്‍ക്ക് വന്‍ തിരിച്ചടിയേറ്റ വര്‍ഷമായിരുന്നു AD 642. കിഴക്ക് കാഞ്ചീപുരത്തു നിന്ന് പടനയിച്ചെത്തിയ പല്ലവന്മാര്‍ മഹാനായ ചാലൂക്യ രാജാവ് പുലകേശി രണ്ടാമനെ യുദ്ധത്തില്‍ വധിച്ച്, ചാലൂക്യ തലസ്ഥാനമായ വാതാപി(ബദാമി) കീഴടക്കി. ചാലൂക്യരുടെ ആജന്മ ശത്രുക്കളായിരുന്നു പല്ലവര്‍. “പ്രകൃതി അമിത്രം”(Arch enemy) എന്നായിരുന്നു പല്ലവരെ ചാലൂക്യര്‍ വിശേഷിപ്പിച്ചിരുന്നത്. AD 642 ലെ യുദ്ധത്തില്‍ രക്ഷപെട്ടോടിയവരുടെ കൂട്ടത്തില്‍ പുലകേശിയുടെ പുത്രന്‍ വിക്രമാദിത്യന്‍ ഒന്നാമനും ഉണ്ടായിരുന്നു. പിതാവും സാമ്രാജ്യവും ഒരുമിച്ച് നഷ്ടപ്പെട്ട്, ആന്ധ്രാദേശത്ത് മനസ്സില്‍ തീയുമായി അജ്ഞാതവാസം നടത്തുമ്പോള്‍ വിക്രമാദിത്യന്‍ ഒന്നുറപ്പിച്ചു. പല്ലവരെ തോല്പിക്കണം. വാതാപി തിരികെപ്പിടിക്കണം.പിന്നീടുള്ള ഒരു വ്യാഴവട്ടക്കാലം ഒരുക്കങ്ങളുടെതായിരുന്നു. AD 655 –ല്‍ എല്ലാ പഴുതുകളും അടച്ച് വിക്രമാദിത്യന്‍ ഒന്നാമന്‍ തിരിച്ചടിച്ചു. പെട്ടെന്നുള്ള ആക്രമണത്തില്‍ പല്ലവര്‍ പതറിപ്പോയി. അവര്‍ വാതാപി(ബദാമി) വിട്ടൊഴിഞ്ഞ്‌ കാഞ്ചീപുരത്തേയ്ക്ക് പിന്‍വലിഞ്ഞു. രാജ്യവും, തന്റെ വംശത്തിന്റെ അഭിമാനവും വീണ്ടെടുത്ത വിക്രമാദിത്യ രാജാവിന്റെ കാലമായിരുന്നു പിന്നീടങ്ങോട്ട്. പടയോട്ടങ്ങളില്‍ ജയിച്ച് കങ്കണദിക്കിലെ (കൊങ്കണ്‍) ഒരു പ്രധാന ശക്തിയായി ചാലൂക്യര്‍ വളര്‍ന്നു. വര്‍ഷങ്ങള്‍ ഇരുപത്തഞ്ച് മുന്നോട്ട് പോയി.

പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം



2. കിസുവൊളല്‍ എന്ന മാണിക്യ നഗരം - AD 680


പുതുതായി കൈവന്ന ശക്തിക്കും പ്രൌഡിക്കും ചേര്‍ന്ന രീതിയില്‍ തന്റെ പുത്രനായ വിനയാദിത്യന്റെ പട്ടാഭിഷേകം നടത്തണമെന്ന് വിക്രമാദിത്യന്‍ ഒന്നാമന്‍ തീരുമാനിച്ചു. അതിനായി, ലക്ഷണമൊത്ത വിശിഷ്ടമായൊരു സ്ഥലത്തിനായി അന്വേഷണം ആരംഭിച്ചു. അങ്ങനെയിരിക്കേ, തന്റെ ഭരണത്തിന്‍ കീഴിലുള്ള “കിസുവൊളല്‍”(പട്ടടക്കല്‍) എന്ന ചെറു നഗരത്തിലൂടെ സഞ്ചരിക്കുകയായിരുന്നു രാജാവ്. മാണിക്യക്കല്ലു പോലെ ചുവന്നു തുടുത്ത പാറക്കെട്ടുകളും, മലപ്രഭ നദിയുടെ മനോഹര തീരങ്ങളും രാജാവിന് നന്നേ പിടിച്ചു. മാണിക്യനഗരം എന്നാണു കിസുവൊളല്‍ എന്ന വാക്കിനര്‍ത്ഥം. കിസുഗല്ലു(മാണിക്യം/ruby), “ഹൊളലു”(നഗരം) എന്നീ രണ്ടു വാക്കുകളില്‍ നിന്നാണ് കിസുവൊളല്‍ ഉണ്ടായത്. പട്ടാഭിഷേകത്തിന് മലപ്രഭ നദീതീരത്തെ കിസുവൊളല്‍ മതിയെന്ന് രാജാവ് തീരുമാനിച്ചു. അതോടെ വെറും കിസുവൊളല്‍, പട്ടാഭിഷേകം നടക്കുന്ന മാണിക്യനഗരം എന്നര്‍ത്ഥം വരുന്ന “പട്ടട കിസുവൊളല്‍” എന്നറിയപ്പെടാന്‍ തുടങ്ങി. ആയിരം വര്‍ഷങ്ങള്‍ക്കിപ്പുറം അത് ലോപിച്ച് പട്ടടക്കല്‍ ആയി.

പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം


3. ആര്യപുരത്തിന്റെ(ഐഹോളെ) വാസ്തുശില്പകല പട്ടട കിസുവൊളലിലേയ്ക്ക്
പട്ടാഭിഷേകത്തിനുള്ള സ്ഥലം തീരുമാനമായി. ദേവതാ പ്രീതിക്ക് അവിടെ ക്ഷേത്രങ്ങള്‍ നിര്‍മിക്കാനും തീരുമാനമായി. വിഷ്ണുഭക്തരായിരുന്നു ആദ്യ തലമുറകളില്‍ പെട്ട ചാലൂക്യര്‍, എന്നാല്‍ ശക്തിയുടെ പ്രതീകമായ ശിവനെയാണ് പിന്‍തലമുറകള്‍ ആരാധിച്ചത്. പട്ടട കിസുവൊളലില്‍, മലപ്രഭ നദിയുടെ തീരത്ത്, കിഴക്ക് പടിഞ്ഞാറ് ദിശയില്‍ പുതിയ ശിവക്ഷേത്രങ്ങള്‍ നിര്‍മിക്കാന്‍ ചാലൂക്യ രാജാവ് തീരുമാനിച്ചു. അതിനും ഏകദേശം നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് AD 550ല്‍ ചാലൂക്യരുടെ മേല്‍നോട്ടത്തില്‍ സമീപപ്രദേശമായ ആര്യപുരത്ത്(ഐഹോളെ) ആരംഭിച്ച ക്ഷേത്ര നിര്‍മാണ പരീക്ഷണങ്ങള്‍ വന്‍ വിജയമായിരുന്നു. ആര്യപുരത്തെ ശില്പകലാ സര്‍വകലാശാലയിലെയ്ക്ക് ദേശത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വാസ്തുകലാ ആചാര്യന്മാരും ശില്പികളും വിദ്യാര്‍ഥികളും ഒഴുകിയെത്തി. അവരുടെ പരീക്ഷണഫലമായി ക്ഷേത്ര നിര്‍മാണകല അതിവേഗം പുരോഗതി പ്രാപിച്ചു.


പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം


ദക്ഷിണപദത്തിന്റെ(ഡെക്കാന്‍) തനതു ക്ഷേത്രനിര്‍മാണരീതിയായ ദ്രാവിഡ ശൈലി മാത്രമല്ല, വടക്ക് നര്‍മദയുടെ തീരങ്ങളില്‍ നിന്നെത്തിയ ശില്‍പികള്‍ നാഗരശൈലിയും ഐഹോളെയില്‍ പരീക്ഷിച്ചു. താരതമ്യേന ലളിതമായ ദ്രാവിഡ ശൈലിക്കും, അതിസങ്കീര്‍ണമായ കൊത്തുപണികള്‍ നിറഞ്ഞ നാഗരശൈലിക്കും ഒരുപോലെ ആരാധകര്‍ ഉണ്ടായിരുന്നു.

4. ഗലഗനാഥ ക്ഷേത്രനിര്‍മാണം – AD 680


പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം


പട്ടടകിസുവൊളലിലെ ആദ്യത്തെ ക്ഷേത്രനിര്‍മാണം ഏഴാം നൂറ്റാണ്ടിന്റെ അവസാനം തുടങ്ങി. (AD 680 കാലഘട്ടത്തില്‍). നാഗര ശൈലിയിലുള്ള ഗലഗനാഥ ക്ഷേത്രമായിരുന്നു അത്. കുതിരലാടത്തിന്റെ രൂപത്തില്‍ സങ്കീര്‍ണ്ണമായ ഗവാക്ഷ ഡിസൈനുകളും അതിനിടയില്‍ താമരപ്പൂ പോലെയുള്ള ‘അമാലക’ കൊത്തുപണികളുമുള്ള മനോഹരമായ ശിഖരമായിരുന്നു ഗലഗനാഥ ക്ഷേത്രത്തിന്.

പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം


കിഴക്ക് പടിഞ്ഞാറ് ദിശയില്‍ മലപ്രഭ നദിയ്ക്ക് അഭിമുഖമായി നില്‍ക്കും വിധമായിരുന്നു നിര്‍മാണം. മനോഹര ശില്പങ്ങളും ക്ഷേത്രത്തില്‍ ഒരുപാട് ഉണ്ടായിരുന്നു. തലയോട്ടി മാലയണിഞ്ഞ്, രോഷത്തിന്റെയും ഭ്രാന്തിന്റെയും വക്കിലെവിടെയോ അന്തകാസുരനെ വധിക്കുന്ന എട്ടുകൈകളുള്ള ശിവന്റെ ശില്പമായിരുന്നു കൂട്ടത്തില്‍ മികച്ചത്.

പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം
ജംബുലിംഗ


വിനയാദിത്യ രാജാവ് ചാലൂക്യ രാജവംശത്തിന്റെ ഭരണം ഏറ്റെടുത്തത് AD-680 ലാണ്. അദ്ദേഹവും പട്ടട കിസുവൊളലിന് അതീവ പ്രാധാന്യം കൊടുത്തു. അധികാരം ഏറ്റെടുത്ത ഉടനെ തന്നെ പുതിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാന്‍ രാജാവ് ഉത്തരവിട്ടു. നാഗര ശൈലിയില്‍ ഗലഗനാഥ ക്ഷേത്രത്തിന്റെ മാതൃകയില്‍ കാടസിദ്ധേശ്വര, ജംബുലിംഗ, കാശിവിശ്വനാഥ എന്നീ ക്ഷേത്രങ്ങളുടെ നിര്‍മാണം തുടങ്ങി. ശിവനായിരുന്നു പ്രതിഷ്ഠ. സമീപ പ്രദേശങ്ങളില്‍ അനേകം പാറമടകള്‍ ഉണ്ടായിരുന്നു. അവിടെ നിന്നും കൊണ്ടുവന്ന ചുവന്ന മണല്‍ക്കല്ലുകൊണ്ടായിരുന്നു ക്ഷേത്രനിര്‍മാണം. എന്നാല്‍ പ്രതിഷ്ടിക്കാനുള്ള ശിവലിംഗവും നന്ദിവിഗ്രഹവും നിര്‍മിക്കാന്‍, മലപ്രഭ നദിയുടെ ആഴങ്ങളില്‍ നിന്നും ലഭിക്കുന്ന, പച്ചക്കലാണ് ഉപയോഗിച്ചത്. ചുവന്ന മണല്‍ക്കല്ലിന്റെ അപേക്ഷിച്ച് ഗുണവും കടുപ്പവും കൂടുതലുള്ളതായിരുന്നു മലപ്രഭ നദിയുടെ ആഴങ്ങളിലെ തണുപ്പ് ആത്മാവില്‍ ആവാഹിച്ച പച്ചക്കല്ല്.


പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം

5. ദ്രാവിഡ ശൈലിയിലെ സംഗമേശ്വര ക്ഷേത്രം - AD 700-734


പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം


വര്‍ഷങ്ങള്‍ 16 കടന്നു പോയി. പട്ടടകിസുവൊളലില്‍ അടുത്ത പട്ടാഭിഷേക ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വിനയാദിത്യ രാജാവിന്റെ പുത്രനായ വിജയാദിത്യ രാജാവ് AD 696ല്‍ ചാലൂക്യരാജാവായി സ്ഥാനം ഏറ്റെടുത്തു. പട്ടടകിസുവൊളലില്‍, തനതു ദ്രാവിഡ ശൈലിയില്‍ ഒരു ഗംഭീര ക്ഷേത്രം നിര്‍മിക്കാന്‍ വിജയാദിത്യ രാജാവ് തീരുമാനിച്ചു. പ്രതിഷ്ഠ ശിവന്‍ തന്നെ. പക്ഷെ, വിജയേശ്വരന്‍ എന്നപേരിലാണ് ശിവന്‍ അറിയപ്പെട്ടത്. പില്‍ക്കാലത്ത് സംഗമേശ്വര ക്ഷേത്രം എന്ന പേരിലാണ് തന്റെ ക്ഷേത്രം പ്രസിദ്ധമാകുക എന്ന് രാജാവ് അറിഞ്ഞിരുന്നില്ല. എട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ക്ഷേത്രനിര്‍മാണം ആരംഭിച്ചു. തന്റെ പ്രജകള്‍ക്കും ക്ഷേത്രനിര്‍മാണത്തില്‍ പങ്കാളികളാകുവാന്‍ രാജാവ് അവസരം നല്‍കി. ചലബ്ബീ എന്ന നര്‍ത്തകി മൂന്നു തൂണുകള്‍ സംഭാവന നല്‍കി. വിദ്യാശിവ, മതിബോധമ്മ എന്നിവരൊക്കെ സംഭാവന നല്‍കിയവരില്‍ പെടും. അവരുടെയൊക്കെ സംഭാവനയുടെ കണക്കുകള്‍ തൂണില്‍ കൃത്യമായി എഴുതി ചേര്‍ക്കപ്പെട്ടു.
“സ്വസ്തി ശ്രീ വിജയാദിത്യ നാട്യ ദാസി ചല്ലബ്ബീനേ കമ്പ മൂറു”
“സ്വസ്തി ശ്രീ വിദ്യാശിവര കമ്പ” എന്നൊക്കെയായിരുന്നു എഴുത്തുകള്‍.


പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം


സമ്പന്നരായ മറ്റു പല പ്രജകളും ദേവതാ പ്രീതിക്കും സല്‍പ്പേരിനുമായി ക്ഷേത്ര നിര്‍മാണത്തിന് കനത്ത സംഭാവനകള്‍ നല്‍കാനും, തങ്ങളുടെ പേര് ക്ഷേത്രചുവരുകളില്‍ എഴുതിച്ചേര്‍ക്കാനും മത്സരിച്ചു. ശിലപ്ങ്ങളുടെ എണ്ണത്തിലും മേന്മയിലും ഒട്ടും കുറവുണ്ടാകരുതെന്നു വിജയാദിത്യ രാജാവിന് നിര്‍ബന്ധമായിരുന്നു.


പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം


ക്ഷേത്രച്ചുവരുകള്‍ ഉയര്‍ന്നു തുടങ്ങിയപ്പോള്‍ത്തന്നെ ശില്‍പികള്‍ ജോലിയും തുടങ്ങി. അന്തകാസുരനെ വധിക്കുന്ന ശിവന്‍, ശൈവസന്യാസിയായ ലകുലിശ, ശിവനും ഭ്രുംഗി ഋഷിയും, കൂടാതെ വിഷ്ണുവിന്റെ ശില്പങ്ങളും ക്ഷേത്രചുവരുകളില്‍ രൂപം പ്രാപിച്ചു. ക്ഷേത്രത്തിനകത്ത് വെളിച്ചം കടക്കാന്‍ അതിമനോഹരമായ കൊത്തുപണികളോട് കൂടിയ ജനാലകള്‍ സ്ഥാപിച്ചു. അങ്ങനെ ഒരു ഗംഭീര ക്ഷേത്രം ഉയര്‍ന്നു വരവേയാണ് വിധിയുടെ ഇടപെടല്‍ ഉണ്ടായത്. AD 734ല്‍ വിജയാദിത്യ രാജാവ് മരിച്ചു. പകുതി പൂര്‍ത്തിയായ വഴിയില്‍ സംഗമേശ്വര ക്ഷേത്രത്തിന്റെ പണി ഉപേക്ഷിക്കപ്പെട്ടു.

6. യുദ്ധവീരന്‍ വിക്രമാദിത്യന്‍ രണ്ടാമനും രാജ്ഞിമാരും - AD 734


വിജയാദിത്യ രാജാവിന്റെ പിന്‍ഗാമിയായ വിക്രമാദിത്യന്‍ രണ്ടാമന് ക്ഷേത്രം പണിയുന്നതിലല്ല, മറിച്ച് യുദ്ധം ചെയ്യുന്നതിലായിരുന്നു താത്പര്യം. “പ്രകൃതി-അമിത്രം” എന്ന് ചാലൂക്യര്‍ എപ്പോഴും വിശേഷിപ്പിക്കുന്ന പല്ലവരെ അടിച്ചൊതുക്കുന്നതിലും, തന്റെ പൂര്‍വികര്‍ നേരിട്ട തോല്‍വിയും അപമാനവും മായ്ച്ചു കളയുന്നതിനും ഒന്നല്ല, മൂന്നു വട്ടമാണ് വിക്രമാദിത്യന്‍ രണ്ടാമന്‍ കാഞ്ചീപുരത്തെയ്ക്ക് പടനയിച്ചത്. പല്ലവരുടെ അഭിമാനമായ കാഞ്ചീപുരത്തെ കൈലാസനാഥക്ഷേത്രത്തില്‍ തന്റെ പിതാവായ വിജയാദിത്യന്റെ പേരും എഴുതി വച്ചിട്ടാണ് വിക്രമാദിത്യന്‍ മടങ്ങിയത്.
പക്ഷെ വിക്രമാദിത്യന്റെ ഭാര്യമാരായ ലോകമഹാദേവിയും, ത്രൈലോകമഹാദേവിയും ക്ഷേത്രം പണിയുന്നതില്‍ അത്യധികം ഉത്സാഹം കാണിച്ചു. ഇരട്ട സഹോദരികളായ ഇവര്‍ തങ്ങളുടെ ഭര്‍ത്താവിന്റെ വിജയസ്മാരകമായി രണ്ടു മഹാക്ഷേത്രങ്ങള്‍ പട്ടട കിസുവോലളില്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു.

7. ലോകേശ്വരന്റെ ഗംഭീര ക്ഷേത്രം (വിരൂപാക്ഷ ക്ഷേത്രം)

മൂത്ത രാജ്ഞിയായ ലോകമഹാദേവിയുടെ ‘ലോകേശ്വര’ ക്ഷേത്രം ആയിരുന്നു. ഒരു പണത്തൂക്കം മുന്നില്‍. ശിവനായിരുന്നു പ്രതിഷ്ഠ. തനി ദ്രാവിഡ രീതിയില്‍ AD745 ല്‍ ക്ഷേത്രത്തിന്റെ പണി തുടങ്ങി. സര്‍വസിദ്ധി ആചാര്യ ഗുണ്ട്, അചലന്‍, ആദിത്യ എന്നിവരായിരുന്നു പ്രധാനശില്പികള്‍. ഒന്‍പതു ഭാഗങ്ങളായാണ് ഈ ക്ഷേത്രം രൂപകല്പന ചെയ്തത്.


പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം


മഹാദ്വാരം എന്നറിയപ്പെടുന്ന ഗംഭീര കമാനത്തിനുള്ളിലൂടെ ക്ഷേത്രത്തിന്റെ ചുറ്റുമതിലിനുള്ളില്‍ എത്താം.


പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം


അവിടെ നിന്നും നന്ദി മണ്ഡപത്തിലെ നന്ദിയെ പ്രാര്‍ത്ഥിച്ച ശേഷം ക്ഷേത്രത്തിന്റെ കുത്തനെയുള്ള പടവുകള്‍ ചവുട്ടിക്കയറി, മുഖമണ്ഡപം എന്ന ഇളം തിണ്ണയില്‍ എത്താം. അവിടെ ക്ഷേത്രകാവല്‍ക്കാരായ ഭദ്രന്റെയും വീരഭദ്രന്റെയും ശില്പങ്ങള്‍. ചുവരിനിരുവശവും ശംഖ്നിധി, പത്മനിധി എന്നീ കുബേരന്റെ നിധിവാഹകരുടെ ശില്പങ്ങള്‍.

പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം


ഇനിയൊന്നു തലപൊക്കി നോക്കിയാല്‍ ഏഴ് കുതിരകളെപൂട്ടിയ രഥത്തില്‍ സഞ്ചരിക്കുന്ന സൂര്യര്‍. അവിടെ നിന്നും ക്ഷേത്ര വാതില്‍ കടന്നു വന്‍ തൂണുകള്‍ ഉള്ള മഹാ മണ്ഡപം എന്ന തളത്തില്‍ എത്താം.

പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം
 നാല് മുഖമുള്ള ആ തൂണുകളില്‍ ഓരോന്നും ഒരു ഗ്രന്ഥമായിരുന്നു. കല്ലില്‍ കൊത്തിവച്ച കഥകളുള്ള പുസ്തകം. മഹാഭാരതവും, രാമായണവും, പുരാണങ്ങളും എല്ലാം മനസിലാക്കാന്‍ ക്ഷേത്രത്തിന്റെ തൂണുകള്‍ക്കും ചുറ്റും ഒന്ന് നടന്നാല്‍ മതി. സാധാരണക്കാര്‍ക്ക് മഹാമണ്ഡപത്തില്‍ നിന്നുകൊണ്ട് പ്രാര്‍ഥിക്കാം. രാജകുടുംബാംഗങ്ങള്‍ക്കും മറ്റു കുലീനര്‍ക്കും മാത്രമേ ശ്രീകോവിലിനു തൊട്ടു മുന്‍പിലുള്ള അന്തരാള എന്ന ഭാഗത്തെയ്ക്ക് പ്രവേശനമുള്ളൂ.
പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം

ശില്പികളുടെ പേര് മുഖമണ്ഡപത്തില്‍ കൊത്തി വയ്ക്കാനും രാജ്ഞി അനുവാദം കൊടുത്തു.
ഇന്നുവരെ ചാലൂക്യര്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും ഗംഭീര ക്ഷേത്രമായിരിക്കണം താന്‍ നിര്‍മിക്കുന്നതെന്നു ലോക മഹാദേവിക്കു നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് ക്ഷേത്രച്ചുവരുകളുടെ ഒരു ഇഞ്ച് പോലും കൊത്തുപണിചെയ്യാതെ വെറുതെയിടരുതെന്നു രാജ്ഞി ശഠിച്ചു. രാജ്ഞിയുടെ കടുംപിടുത്തം ചുവരില്‍ ശില്പങ്ങളായി വിടര്‍ന്നു. ആറുകൈയുള്ള ത്രിവിക്രമന്‍(വിഷ്ണു), ശിവലിംഗത്തില്‍ നിന്നും ബഹിര്‍ധാനം ചെയ്യുന്ന ശിവന്‍, ശിവ-പാര്‍വതിമാര്‍, കൈലാസം അമ്മാനമാടുന്ന രാവണന്‍, രാമായണത്തിലെയും മഹാഭാരതത്തിലേയും രംഗങ്ങള്‍ അങ്ങനെ പലതും. ക്ഷേത്രജനലകള്‍ പോലും അതി മനോഹരമായ കൊത്തുപണികള്‍ കൊണ്ടാലങ്കരിച്ചു. പതിനേഴര അടി ഉയരത്തില്‍ വിരൂപാക്ഷ ക്ഷേത്രത്തിന്റെ ലക്ഷണമൊത്ത ദ്രാവിഡ ശിഖരം തലയുയര്‍ത്തി നിന്നു.
പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം

8. ത്രൈലോകമഹാദേവിയുടെ ക്ഷേത്രം (മല്ലികാര്‍ജുന ക്ഷേത്രം)

മൂത്ത മഹാറാണിയുടെ ക്ഷേത്രത്തിന്റെ അതേ മാതൃകയില്‍ തന്നെ ഇളയ റാണിയായ ത്രൈലോകമഹാദേവിയുടെ ക്ഷേത്രവും ഉയര്‍ന്നു വന്നു. ത്രൈലോകെശ്വരന്‍ എന്ന പേരിലാണ് ശിവനെ പ്രതിഷ്ഠിച്ചത്.

പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം

. വിരൂപാക്ഷ ക്ഷേത്രത്തില്‍ നിന്നും അല്പം വ്യത്യസ്തമായി ഈ ക്ഷേത്രത്തില്‍ പഞ്ചതന്ത്ര കഥകളും, അക്കാലത്തെ കുലീനരുടെയും സാധാരണക്കാരുടെയും ജീവിതശൈലിയും, രാജ്യത്തെ ശിക്ഷാവിധികളും എല്ലാം കൊത്തിവയ്ക്കാനാണ് രാജ്ഞി ആഗ്രഹിച്ചത്. കുന്ദള ദേശത്തെ സുന്ദരികളുടെ ദിനചര്യകള്‍ - സൂര്യസ്നാനം ചെയ്യുന്നത്,

 കണ്ണാടിയില്‍ നോക്കി ചമയുന്നത്, പൊങ്ങച്ചസഞ്ചിയും തൂക്കി പുരത്തേയ്ക്ക് പോകാന്‍ ഒരുങ്ങി നില്‍ക്കുന്നത് – അങ്ങനെയങ്ങനെ...
പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം


വിക്രമാദിത്യ രണ്ടാമന്റെ വിജയം ഓര്‍മിപ്പിച്ചു കൊണ്ട് ഈ രണ്ടു ക്ഷേത്രങ്ങളും പട്ടട കിസുവോലളില്‍ ഇന്നുമുണ്ട്. മൂത്ത റാണിയുടെ ലോകേശ്വര ക്ഷേത്രം ഇന്ന് “വിരൂപാക്ഷ ക്ഷേത്രം” എന്നും, ഇളയ റാണിയുടെ ത്രൈലോകെശ്വര ക്ഷേത്രം “മല്ലികാര്‍ജുന ക്ഷേത്രം” എന്നും ഇന്നറിയപ്പെടുന്നു.

9. ചാലൂക്യരുടെ ശക്തി ക്ഷയിക്കുന്നു - AD 746- 753

വീരശൂരപരാക്രമിയായ വിക്രമാദിത്യന്‍ രണ്ടാമന് ശേഷം AD 746 ല്‍ രാജവായത് ഇളയ റാണി ത്രൈലോകമഹാദേവിയുടെ മകനായ കീര്‍ത്തിവര്‍മന്‍ രണ്ടാമനാണ്. തന്റെ ചാലൂക്യ പൈതൃകത്തില്‍ അത്യധികം അഭിമാനം കൊണ്ടിരുന്നു കീര്‍ത്തിവര്‍മ്മന്‍. പട്ടടകിസുവൊളലിലെ ക്ഷേത്രങ്ങളെക്കുറിച്ചും, തന്റെ അച്ഛന്റെയും മുത്തച്ഛന്റെയും പരാക്രമങ്ങളെക്കുറിച്ചും, തന്റെ അമ്മയുടെയും വലിയമ്മയുടെയും സാമര്‍ത്ഥ്യത്തില്‍ ഉയര്‍ന്നു വന്ന മഹാക്ഷേത്രങ്ങളെക്കുറിച്ചും എല്ലാം വിശദമായി ഒരു കല്‍ത്തൂണില്‍ കൊത്തി, പട്ടടകിസുവോളലിലെ ക്ഷേത്രങ്ങളുടെ ഒത്ത നടുക്ക് സ്ഥാപിച്ചു.


പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം


ചാലൂക്യ രാജവംശത്തിന്റെ സ്വാധീനം പതുക്കെ കുറഞ്ഞു വരുകയായിരുന്നു.
രാഷ്ട്രകൂടര്‍ ദക്ഷിണപഥത്തിലെ സ്വാധീന ശക്തിയായി വളര്‍ന്നു വരുകയായിരുന്നു. ചാലൂക്യ വംശത്തിന്റെ അഭിമാനമായ പട്ടടക്കലിലെ ക്ഷേത്രനിര്‍മാണ പ്രവര്‍ത്തനങ്ങളും മന്ദഗതിയിലായി. എങ്കിലും പാപനാഥ ക്ഷേത്രത്തിന്റെ നിര്‍മാണം മുന്നോട്ടു കൊണ്ടുപോകാന്‍ തന്നെ രാജാവ് തീരുമാനിച്ചു. ഇതുവരെ നിര്‍മിച്ച ക്ഷേത്രങ്ങളില്‍ നിന്നും കുറച്ച് അകലെ, ഇതുവരെയുള്ള നിര്‍മാണ രീതികളില്‍ നിന്നും വ്യത്യസ്തമായി, നാഗര-ദ്രാവിഡ ശൈലികളുടെ ഒരു മിശ്രരൂപത്തിലാണ് പുതിയ ക്ഷേത്രം ഉയര്‍ന്നു വന്നത്. ക്ഷേത്ര നിര്‍മാണത്തില്‍ ശുദ്ധശൈലികള്‍ ഇഷ്ടപ്പെട്ടിരുന്നവര്‍ പുതിയ ക്ഷേത്രനിര്‍മാണ ശൈലിയെ ‘വേസര’ എന്ന് അല്പം പരിഹാസം കലര്‍ത്തി വിളിച്ചു. കന്നടയില്‍ വേസര എന്നാല്‍ കോവര്‍കഴുത എന്നാണര്‍ത്ഥം. കുതിരയുടെയും കഴുതയുടെയും സന്തതി. എന്നാല്‍ പാപനാഥ ക്ഷേത്രത്തിന്റെ മുഖ്യ ശില്പിയായ ചട്ടാട രേവടി ഒജ്ജാവ എന്ന ആചാര്യനെ ഈ ആക്ഷേപങ്ങള്‍ ഒന്നും ഒട്ടും ബാധിച്ചില്ല. വിരൂപാക്ഷ ക്ഷേത്രം നിര്‍മിച്ച, സര്‍വസിദ്ധി ആചാര്യരുടെ ശിഷ്യനായിരുന്നു ഒജ്ജാവ. “സിലോമുദ്ദരുടെ(കല്ലാശാരി) രഹസ്യങ്ങള്‍ അറിയാവുന്നവന്‍” എന്ന് പ്രശതിയാര്‍ജിച്ച പ്രസിദ്ധ ശില്പി. ഇതുവരെ പട്ടടക്കലില്‍ ഉണ്ടായിട്ടുള്ള ക്ഷേത്രങ്ങളില്‍ വച്ച് ഏറ്റവും മനോഹരമായിരിക്കണം പാപനാഥ ക്ഷേത്രമെന്നു രാജാവും ശില്പിയും ആഗ്രഹിച്ചു. മനോഹരമായ കൊത്തുപണി ചെയ്ത തൂണുകളും, വളരെ സങ്കീര്‍ണമായ കൊത്തുപണികളുള്ള ശില്പങ്ങള്‍ നിറഞ്ഞ മച്ചും പാപനാഥ ക്ഷേത്രത്തിന്റെ പ്രത്യേകതയായിരുന്നു.

പട്ടടക്കല്‍ ഒരു  മലയാളം യാത്രാവിവരണം


AD 753ന്നോടെ ചാലൂക്യ രാജവംശത്തിന്റെ അസ്തമയം തുടങ്ങി. വടക്ക്-പടിഞ്ഞാറ് നിന്നും രാഷ്ട്രകൂടരുടെ കടന്നുകയറ്റത്തില്‍ ചാലൂക്യ വംശത്തിന്റെ ആജ്ഞാശക്തി ക്ഷയിച്ചു. അതോടെ ചാലൂക്യരുടെ അഭിമാനമായ പട്ടടക്കലിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ഒട്ടൊക്കെ നിലച്ചു. പക്ഷെ അവിടുത്തെ ക്ഷേത്രങ്ങള്‍ ചാലൂക്യരാജ വംശത്തിന്റെ പെരുമ കാത്തുസൂക്ഷിക്കുന്ന മഹത്തായ സ്മാരകങ്ങളായി നൂറ്റാണ്ടുകള്‍ക്ക് ഇപ്പുറവും നിലകൊള്ളുന്നു.
കര്‍ണാടകത്തിലെ ബദാമിയില്‍ നിന്നും ഏകദേശം 20 കിലോമീറ്റര്‍ അകലെയാണ് പട്ടടക്കല്‍. ബാംഗ്ലൂര്‍ നിന്നും ബദാമിയിലെയ്ക്ക് നേരിട്ട് ട്രെയിന്‍ ഉണ്ട്.ഗോല്‍ ഗുംബസ് എക്സ്പ്രസ്സ്‌. ഹുബ്ലി ആണ് അടുത്തുള്ള പ്രധാന നഗരം. 

Post a Comment

Previous Post Next Post