പറവൂര്‍ സിനഗോഗും മഞ്ഞുമാതാപള്ളിയും പള്ളിപ്പുറം കോട്ടയും കണ്ടു ഞങ്ങളുടെ ബോട്ട് യാത്ര തുടര്‍ന്നു. ഉച്ച വെയില്‍ തലയ്ക്കു മുകളില്‍ തിളച്ചു പൊങ്ങുകയായിരുന്നു. കായല്‍ യാത്രയും, ബോട്ടിന്റെ ശീതീകരിച്ച ഉള്‍വശവും ചൂടിന് അല്പം ആശ്വാസം നല്‍കി. അടുത്തതായി പോകുന്നത് കോട്ടപ്പുറം കോട്ട കാണാനാണ്. കൊടുങ്ങല്ലൂര്‍ കോട്ട എന്നും ഇതിന് പേരുണ്ട്. പള്ളിപ്പുറം കോട്ടയില്‍ നിന്നും വ്യത്യസ്തമായി, കായലിലേയ്ക്ക് തള്ളി നില്‍ക്കുന്നത് പോലെയാണ് കോട്ടപ്പുറം കോട്ടയുടെ സ്ഥാനം. പുഴയുടെ കരയില്‍ കോട്ടപ്പുറം ചന്ത കാണാം. കേരളത്തിലെ അതി പുരാതനമായ ഒരു മാര്‍ക്കറ്റ് ആണിത്. കേരളത്തിലെ പെരുമാള്‍ വാഴ്ച്ചക്കാലത്തോ അല്ലെങ്കില്‍ അതിനും മുന്‍പേ ചേരന്‍മാരുടെ കാലത്തോ ഈ മാര്‍ക്കറ്റ് നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു. പിന്നീട് കച്ചവടത്തിനായി വന്ന പോര്‍ച്ചുഗീസുകാരും ഡച്ച്കാരുമെല്ലാം കോട്ടപ്പുറം ചന്തയുടെ ഭാഗമായി മാറി. വിദേശ വാഴ്ചയുടെ യുഗം അവസാനിച്ചിട്ടും പഴയ ഓര്‍മ്മകളും പേറിക്കൊണ്ട് കോട്ടപ്പുറം ചന്ത ഇന്നും കായല്‍ത്തീരത്ത് നിലനില്‍ക്കുന്നു. മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമാണ് കോട്ടപ്പുറം ചന്തയും.

Muziris Heritage tour - Part 3
Photo Partial courtesy : Kerala Tourism Department


സമയപരിമിതിയും വെയില്‍ ചൂടും കൊണ്ട് മാത്രമല്ല ഞങ്ങള്‍ കോട്ടപ്പുറം ചന്തയില്‍ ഇറങ്ങേണ്ട എന്ന് തീരുമാനിച്ചത്. വളരെയധികം കേട്ടറിഞ്ഞ, കോട്ടപ്പുറം കോട്ടയില്‍ എത്രയും പെട്ടെന്ന് എത്താനുള്ള ആഗ്രഹം കൊണ്ട് കൂടിയാണ്. കായലില്‍ നിന്നും കോട്ടപ്പുറം ജെട്ടിയിലെയ്ക്ക് ബോട്ട് അടുത്തപ്പോള്‍ കോട്ടയുടെ ഇടിഞ്ഞു പൊളിഞ്ഞ രൂപം കണ്ടു തുടങ്ങി. സാമാന്യം വലിയൊരു ജനക്കൂട്ടം കോട്ടയുടെ പരിസരങ്ങളില്‍ അവിടിവിടെയായി നില്‍ക്കുന്നത് കണ്ടു. അത്ര പ്രശസ്തമല്ലാത്ത ഈ കോട്ട കാണാന്‍ ഇത്രയധികം ആളുകളോ? എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അവരുടെ ചരിത്ര ബോധത്തില്‍ എനിക്ക് അഭിമാനവും തോന്നി. എന്നാല്‍ ജെട്ടിയില്‍ ഇറങ്ങിയപ്പോള്‍ ആണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. അടുത്തെവിടെയോ ഒരു വീട്ടില്‍ കല്യാണത്തിനു വന്നതാണ് ഈ ജനം മുഴുവന്‍. വീട്ടിനകത്ത് തിരക്കായത് കൊണ്ട് പുറത്തേക്ക് മാറി നില്‍ക്കുന്നു എന്നേയുള്ളൂ. ആളൊഴിഞ്ഞ കോട്ടയ്ക്കുള്ളിലേയ്ക്ക് ഞങ്ങള്‍ തനിയെ നടന്നു.


കോട്ടപ്പുറം കോട്ടയുടെ കായല്‍ തീരത്തു നിന്നുള്ള കാഴ്ച


ഗൈഡ് വരാന്‍ അല്പം വൈകുമെന്ന് ബോട്ടിന്റെ ഡ്രൈവര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് കോട്ട വെറുതെ ഒന്ന് ചുറ്റിനടന്നു കണ്ടു വരാന്‍ ഞങ്ങള്‍ തീരുമാനിച്ചു.  കാഴ്ചയില്‍ “കോട്ട” എന്ന് തോന്നിപ്പിക്കുന്ന ഒന്നും കോട്ടപ്പുറത്ത് അവശേഷിച്ചിട്ടില്ല. 



കോട്ടയുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍
Photo Courtesy: Muziris Heritage Project - Kerala Tourism 


ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും പാടെ തകര്‍ന്നു പോയ കോട്ടയുടെ ആകെ അവശേഷിക്കുന്ന ഭാഗം, കായലിലേയ്ക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഒരു ചെങ്കല്‍ കൊത്തളമാണ്. ഒരു ഗൈഡിന്റെ സഹായമില്ലാതെ പ്രത്യേകിച്ച് ഒന്നും മനസ്സില്ലാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് കോട്ടയുടെ പരിസരത്തുള്ള ഒരു സിമന്റ് ബെഞ്ചില്‍ ഇരുന്ന് “കൊടുങ്ങല്ലൂര്‍ ചരിത്രക്കാഴ്ചകള്‍” എന്ന പുസ്തകം വായിക്കാനെടുത്തു.           ഈ കോട്ടയുടെ ഉത്ഭവത്തെയും ചരിത്രത്തെയും കുറിച്ച് ഈ പുസ്തകത്തില്‍ വളരെ വിശദമായി പറയുന്നുണ്ട്.
പള്ളിപ്പുറം കോട്ട നിര്‍മ്മിച്ച് ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം 1536 –ല്‍ ആണ് പോര്‍ച്ചുഗീസുകാര്‍ക്ക് കൊടുങ്ങല്ലൂരില്‍ ഒരു കോട്ട നിര്‍മ്മിക്കാന്‍ അനുവാദം ലഭിക്കുന്നത്. കായലിന്റെ തീരത്തെ തന്ത്ര പ്രധാനമായ ഒരു സ്ഥാനത്തായിരുന്നു അത്. കേരളത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും കരമാര്‍ഗ്ഗം എത്തിക്കുന്ന കച്ചവടച്ചരക്കുകള്‍ തോണികളിലാക്കി, പുറം കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിലെയ്ക്ക് കൊണ്ടുപോകുന്ന വഴിയില്‍ ആയിരുന്നു ഈ കോട്ടയുടെ സ്ഥാനം. കോട്ടയുടെ കാവല്‍ക്കാരുടെ കണ്ണ് വെട്ടിച്ച് കടലില്‍ നിന്നും കപ്പലുകള്‍ക്ക് വരാന്‍ അസാധ്യം! 

കോട്ടപ്പുറം കോട്ടയുടെ അവശേഷിക്കുന്ന ഏക ഭാഗം ഇടിഞ്ഞു പൊളിഞ്ഞ ഈ കൊത്തളമാണ്

ചെങ്കല്ലും മണ്ണും കൊണ്ട് നിര്‍മ്മിച്ച, ഏഴ് കൊത്തളങ്ങളും മതിലും കിടങ്ങുമൊക്കെയുള്ള ഒരു ഗംഭീര കോട്ട തന്നെയായിരുന്നു പോര്‍ച്ചുഗീസുകാര്‍ ഇവിടെ പണിതത്. എന്നാല്‍, അധിക കാലം കോട്ട കൈവശം വെക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്കായില്ല. 1660-ല്‍ ഡച്ച് കപ്പിത്താനായ വാന്‍ഗോയന്‍സ് ഇവിടെയെത്തി. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും തമ്മിലുള്ള സ്പര്‍ദ്ധയും മത്സരവും കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. കൊടുങ്ങല്ലൂര്‍ കോട്ട പിടിച്ചെടുക്കാന്‍, കോഴിക്കോട് സാമൂതിരിയുടെ സഹായത്തോടെ വാന്‍ഗോയന്‍സ് പട നയിച്ചു. 1660 ലെ ആ യുദ്ധത്തില്‍ പള്ളിപ്പുറം കോട്ട മാത്രമേ ഡച്ചുകാര്‍ക്ക് പിടിച്ചെടുക്കാന്‍ ആയുള്ളൂ. 

കൊടുങ്ങല്ലൂര്‍ കോട്ടയില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്ന ഡച്ച് സൈന്യം തോറ്റോടി. എങ്കിലും ഡച്ച് പടത്തലവന്‍ വെറുതെയിരുന്നില്ല. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം, 1662 ല്‍ ആള്‍ ബലവും ആയുധ ബലവും വര്‍ദ്ധിപ്പിച്ച്, സാമൂതിരിയുടെയും കൊടുങ്ങല്ലൂര്‍ രാജാവിന്റെയും സഹായത്തോടെ പോര്‍ച്ചുഗീസ് കോട്ട കൈവശപ്പെടുത്താന്‍ ഡച്ചുകാര്‍ വീണ്ടും ശ്രമിച്ചു. കൊച്ചി രാജാവ് തന്റെ അനന്തരവന്‍ ഗോദവര്‍മ്മയുടെ നേതൃത്തത്തില്‍  400 നായര്‍ പടയാളികളെ പോര്‍ച്ച്ഗീസുകാര്‍ക്ക് സഹായത്തിനായി അയച്ചു. ഡച്ച്-പോര്‍ച്ചുഗീസ് ശത്രുത പോലെ തന്നെ രൂക്ഷമായിരുന്നു  കൊച്ചി-കോഴിക്കോട് ശത്രുതയും എന്ന് ചരിത്രം പറയുന്നു. 


രണ്ടാഴ്ച നീണ്ട രക്തരൂക്ഷിതമായ യുദ്ധത്തിനു ശേഷം ഡച്ചുകാര്‍ കോട്ട പിടിച്ചെടുത്തു. അനേകം പേര്‍ മരിച്ചു വീണ, ഭീകരമായ ഒരു യുദ്ധമായിരുന്നു ഇത്. പടയാളികളുടെ മൃതദേഹങ്ങള്‍ രക്തവര്‍ണ്ണമായ കായല്‍ വെള്ളത്തില്‍ ഒഴുകി നടന്നതിന്റെ ഒരു വിവരണം ഡച്ചു കപ്പിത്താനായ ന്യൂഹോഫ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചരിത്രമൊക്കെ വായിച്ച് പഠിച്ച്, ഗൈഡ് വരാനായി ഞാന്‍ കാത്തിരുന്നു.
അന്ന് ഞങ്ങളുടെ ഭാഗ്യദിനമായിരുന്നു എന്ന് വേണം കരുതാന്‍. 


കോട്ടപ്പുറം കോട്ടയിലെ പഴയകാല സ്മാരക ശില

മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായി, കോട്ടപ്പുറം കോട്ടയില്‍ പര്യവേഷണം നടത്തിയ സംഘത്തിലെ അംഗമായ മിഥുന്‍ എന്ന ഉദ്യോഗസ്ഥനാണ് ഞങ്ങള്‍ക്ക് ഗൈഡ് ആയി എത്തിയത്. ഉച്ചചൂടില്‍ തളര്‍ന്നുപോയ ആവേശം അദ്ദേഹം വന്നതോടെ തിരിച്ചുവന്നു. കോട്ട ഒരിക്കല്‍ കൂടി നടന്നു കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മുസിരീസിന്റെ ചരിത്രമാണ് മിഥുന്‍ ആദ്യം വിശദീകരിച്ചത്. 1662-ലെ യുദ്ധത്തിനു ശേഷം, പഴയ പറങ്കിക്കോട്ട ഡച്ചുകാര്‍ സമൂലം ഇടിച്ച് നിരത്തിയത്രേ! കല്ലില്‍ക്കല്ല് ശേഷിക്കാതെ ഒരുതരം പ്രതികാര ബുദ്ധിയോടെ ആയിരിക്കാം അവര്‍ കോട്ട തകര്‍ത്തത്. തകര്‍ത്ത കോട്ടയ്ക്കു മുകളില്‍ ഡച്ചുകാര്‍ അവരുടെ ഒരു കോട്ട പണിതുയര്‍ത്തി. കോട്ടപ്പുറം കോട്ടയുടെ, ഇന്നുകാണുന്ന ഭാഗങ്ങള്‍ എല്ലാം, പുതിയ ഡച്ചു കോട്ടയുടെതാണെന്നത് എനിക്ക് പുതിയ അറിവായിരുന്നു. 


പഴയ ഡച്ച് കോട്ടയുടെ കുഴിച്ചെടുത്ത ഭാഗങ്ങള്‍
Photo Courtesy: Muziris Heritage Project - Kerala Tourism


മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടന്ന കോട്ടപ്പുറം കോട്ടയുടെ പര്യവേഷണത്തെക്കുറിച്ച് മിഥുന്‍ ഞങ്ങള്‍ക്ക് അനേകം കാര്യങ്ങള്‍ പറഞ്ഞു തന്നു. ഗവേഷകര്‍ ഇവിടെ എത്തുന്നതിനും മുന്‍പ് മണ്ണ് മൂടിക്കിടന്നിരുന്ന ഒരു കുന്നിന്‍ പ്രദേശം പോലെയായിരുന്നു ഇവിടം. കോട്ട ഏതാണ്ട് പൂര്‍ണ്ണമായി മണ്ണിനടിയില്‍ ആയിരുന്നത്രെ! കായലിലേയ്ക്ക് ഇറങ്ങി നില്‍ക്കുന്ന കൊത്തളം ഒഴിച്ചാല്‍, ഒരു കോട്ട ഇവിടെ നിലനിന്നിരുന്നു എന്നതിന് കാര്യമായ ഒരു ലക്ഷണവും ഇവിടെ ഉണ്ടായിരുന്നില്ല. അനേകം അടി മണ്ണ് നീക്കം ചെയ്താണ് കോട്ടയുടെ ഇന്ന് കാണുന്ന ഭാഗങ്ങള്‍ പുറത്തെടുത്തത്. പറയുന്നത് പോലെ എളുപ്പമല്ല കാര്യങ്ങള്‍, വളരെ ശ്രദ്ധയോടെ ഇഞ്ചിഞ്ചായി മണ്ണ് നീക്കം ചെയ്യണം. മണ്‍വെട്ടി ശക്തിയില്‍ ഒന്ന് പതിച്ചാല്‍ ചിലപ്പോള്‍ തകര്‍ന്നു പോകുന്നത് വിലമതിക്കാനാകാത്ത ഒരു ചരിത്ര രേഖയായിരിക്കും. വളരെയധികം താത്പര്യവും അര്‍പ്പണ ബോധവും ഉള്ളവര്‍ക്ക് മാത്രം ചെയ്യാവുന്ന ഒരു കാര്യമാണിതെന്നു എനിക്ക് തോന്നി. 


ഈ കാണുന്ന ഭാഗങ്ങളൊക്കെ ഒരു കാലത്ത് മണ്ണിനടിയില്‍ കിടന്നതാണ്


മണ്ണ് നീക്കി തുടങ്ങിയപ്പോള്‍, ഡച്ചുകാരുടെ കോട്ടയുടെ ചുവരുകളും അവര്‍ വീഞ്ഞ് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റുമാണ് കിട്ടിയതെത്രേ. പിന്നീട് വീണ്ടും കുഴിച്ചു ചെന്നപ്പോള്‍ പോര്‍ച്ചുഗീസ് കോട്ടയുടെ അടിത്തറ കണ്ടു തുടങ്ങി. അതിനും ശേഷമാണ് പോര്‍ച്ചുഗീസ് കാലത്തെ ചില ശവക്കല്ലറകള്‍ കണ്ടെത്തിയത്. അവയില്‍ നിന്നും ലഭിച്ച ഒരു അസ്ഥികൂടം കോട്ടപ്പുറം കോട്ടയില്‍ സൂക്ഷിച്ചിട്ടുണ്ട്. വളരെ ശ്രദ്ധയോടെ പെട്ടിയില്‍ ആക്കി, ടാര്‍പോളിന്‍ ഒക്കെയിട്ട് മൂടി സൂക്ഷിച്ച ആ അസ്ഥികൂടം ഞങ്ങളെ കാണിച്ചു തന്നു. വിദഗ്ദ പരിശോധനകളില്‍ നിന്നും, പതിനാലാം നൂറ്റാണ്ടിലെതാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. യുദ്ധത്തില്‍ മരിച്ച ആളാകാന്‍ സാധ്യതയില്ലത്രേ!
 
വളരെ താത്പര്യത്തോടെയാണ് മിഥുന്‍ ഞങ്ങള്‍ക്ക് ഓരോ കാര്യങ്ങളും പറഞ്ഞു തന്നത്. ഇടയ്ക്ക് “ഞാന്‍ നിങ്ങളെ ബോറടിപ്പിക്കുന്നുണ്ടോ?” എന്ന് ചോദിക്കാനും അദ്ദേഹം മറന്നില്ല. ഞങ്ങള്‍ക്കാകട്ടെ ബോറടിച്ചില്ല എന്ന് മാത്രമല്ല സ്കൂള്‍ കാലഘട്ടത്തിലെ ഒരു ഹിസ്റ്ററി ക്ലാസ്സിലും തോന്നാത്തത്ര താത്പര്യവും ആവേശവുമാണ് അദ്ദേഹത്തിന്റെ വിവരണം കേട്ടു നിന്നപ്പോള്‍ ഉണ്ടായത്. കോട്ടയിലെ പല ഭാഗങ്ങളിലെയും മണ്ണ് ഇനിയും നീക്കാനുണ്ട്. പല അമൂല്യ വസ്തുക്കളും ഇപ്പോഴും മണ്ണിനടിയില്‍ മറഞ്ഞു കിടക്കുകയാണെന്ന് ചുരുക്കം. 

ഞങ്ങള്‍ കോട്ടപ്പുറം കോട്ടയില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് രണ്ടു ദിവസം മുന്‍പ് പുരാതനമായ ഒരു പോര്‍ച്ചുഗീസ് പാത്രക്കഷ്ണം കോട്ടയില്‍ കണ്ട കഥ മിഥുന്‍ പറഞ്ഞത്.  പക്ഷെ മണ്ണിനടിയില്‍ എവിടെയാണത് കണ്ടെതെന്നു അദ്ദേഹം മറന്നു പോയി. ഞങള്‍ മൂന്നുപേരും കൂടി തിരച്ചില്‍ ആരംഭിച്ചു. ഏകദേശം പത്ത് മിനുറ്റ് മണ്ണില്‍ തിരഞ്ഞപ്പോള്‍ പാത്രത്തിന്റെ ഒരു ചെറിയ ഭാഗം മണ്ണിനു മുകളില്‍ കണ്ടു. പിന്നെ വളരെ ശ്രദ്ധാപൂര്‍വ്വം മണ്ണ് നീക്കം ചെയതപ്പോള്‍ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത് വന്നു. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു അത്. ജീവിതത്തിലെ ആദ്യ പുരാവസ്തു ഖനനം എന്ന് വേണമെങ്കിലും പറയാം. ചരിത്രത്തെ തൊട്ടറിഞ്ഞ നിമിഷങ്ങള്‍. സത്യത്തില്‍ സ്കൂളില്‍ പഠിച്ചപ്പോള്‍ ഒന്നും ചരിത്രത്തോടോ പുരാവസ്തുക്കളോടോ എനിക്കിത്രയും താത്പര്യം തോന്നിയിട്ടില്ല. സ്കൂള്‍ കുട്ടികളെ ഇത്തരം സ്ഥലങ്ങളില്‍ കൊണ്ട് വന്നു, മിഥുനെപ്പോലെയുള്ള വിദഗ്ദരെ കൊണ്ട് ക്ലാസ്സ്‌ എടുപ്പിച്ചാല്‍ എത്ര നന്നായിരിക്കും എന്നെനിക്ക് തോന്നിപ്പോയി.


മണ്ണ് നീക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ



മണ്ണ് നീക്കി പാത്രം പുറത്തെടുക്കാനുള്ള ശ്രമം.

മിഥുനോട് നന്ദി പറഞ്ഞു, നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ കോട്ടപ്പുറം കോട്ടയില്‍ നിന്നും മടക്കയാത്ര ആരംഭിച്ചു. സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. ഇത്രയും നേരം വിശപ്പ്‌ തിരിച്ചറിഞ്ഞിരുന്നില്ല. അടുത്ത ലക്‌ഷ്യം കോട്ടയില്‍ കോവിലകമാണ്. മുസിരീസ് ടൂര്‍ പദ്ധതിയുടെ ഭാഗമായുള്ള ഒരു ചെറിയ ഹോട്ടലും മറ്റു വിശ്രമ സൗകര്യങ്ങളും ഒക്കെ  കോട്ടയില്‍ കോവിലകം ജെട്ടിയുടെ അടുത്ത് തന്നെയുണ്ട്‌. പറവൂരു നിന്ന് യാത്ര തുടങ്ങിയപ്പോള്‍ തന്നെ, ഉച്ച ഭക്ഷണം വിളിച്ച് ഏര്‍പ്പാടാക്കിയിരുന്നു. ഭക്ഷണം യാത്രയുടെ പ്രധാന ഉദ്ദേശം അല്ലാത്തത് കൊണ്ടും, പെട്ടെന്ന്‍ കഴിച്ച് യാത്ര തുടരണം എന്നത് കൊണ്ടും വെജിറ്റെറിയന്‍ ഭക്ഷണമാണ് പറഞ്ഞിരുന്നത്. പക്ഷെ കൈ കഴുകി ഉണ്ണാനിരുന്നപ്പോള്‍ ഹോട്ടലിലെ ചേട്ടന്‍, “കരിമീന്‍ കറിയുണ്ട്. എടുക്കട്ടേ?” എന്ന് ചോദിച്ചു. “സ്വര്‍ഗ്ഗത്തിലേയ്ക്ക് ഒരു ടിക്കറ്റുണ്ട്. എടുക്കട്ടേ?” എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ വേണ്ടന്ന് പറഞ്ഞേക്കും, എന്നാല്‍ കരിമീന്‍ വേണ്ടെന്നു പറഞ്ഞാല്‍ എന്റെ മനസ്സാക്ഷി ഒരിക്കലും എനിക്ക് മാപ്പ് തരില്ല! 
നല്ല കുത്തരി ചോറും കരിമീന്‍ കറിയും എന്റെ പ്രിയപ്പെട്ട “കൂര്‍ക്കയും” കൂട്ടി നല്ലൊരു ഭക്ഷണം കഴിച്ച്, കോട്ടയില്‍ കോവിലകം കാണാനായി ഞങ്ങള്‍ പുറപ്പെട്ടു. കൊച്ചിയിലെ നാടുവാഴി കുടുംബമായിരുന്ന വില്ലാര്‍വട്ടം  സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു “കോട്ടയില്‍ കോവിലകം”. ഇതൊരു കുന്നിന്‍ പ്രദേശത്താണ്.
പക്ഷേ പേര് സൂചിപ്പിക്കുന്നത് പോലെ കോവിലകം അല്ല ഇവിടുത്തെ പ്രധാന കാഴ്ച. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു കൃഷ്ണക്ഷേത്രവും, ജൂതപ്പള്ളിയും, ക്രിസ്ത്യന്‍ പള്ളിയും, മുസ്ലിം പള്ളിയുമെല്ലാം സൗഹാര്‍ദ്ദത്തോടെ നിലനില്‍ക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് കോട്ടപ്പുറത്ത്.ഇവയെക്കെല്ലാം സ്ഥലം കൊടുത്തത് വില്ലാര്‍വട്ടത്തെ നാടുവാഴിയാണ്. തന്റെ മണ്ണില്‍ എല്ലാ തരക്കാരും കുലങ്ങളും വാഴണം എന്ന നാടുവാഴിയുടെ ആഗ്രഹമായിരുന്നു ഇതിന് പിന്നിലെന്ന് ജൂതപ്പാട്ടുകളില്‍ പറയുന്നുണ്ട്.  



കോട്ടയില്‍ കോവിലകത്തെ ജൂതപ്പള്ളി / ചേന്ദമംഗലം ജൂതപ്പള്ളി
         
ആദ്യമായി കോട്ടയില്‍ കോവിലകത്തെ ജൂതപ്പള്ളി കാണാനാണ് ഞങ്ങള്‍ പോയത്. ബോട്ട് ജെട്ടിയില്‍ നിന്നും നാലോ അഞ്ചോ മിനിട്ട് നടന്നാല്‍ “ചേന്ദമംഗലം സിനഗോഗ്” എന്നറിയപ്പെടുന്ന ഈ പള്ളിക്ക് മുന്നിലെത്താം. 1420 –ല്‍ ആണ് ഇവിടെ ആദ്യമായി ഒരു സിനഗോഗ് സ്ഥാപിക്കപ്പെടുന്നത്. പണ്ട്, ജൂതത്തെരുവ് എന്നറിയപ്പെട്ടിരുന്ന, ഇടുങ്ങിയ ഒരു തെരുവിന്റെ അറ്റത്തായി ഒട്ടൊരു കാല്‍പനിക ഭാവത്തിലാണ് ജൂതപ്പള്ളിയുടെ നില്പ്.
                
ജൂതപ്പള്ളിക്ക് മുന്നില്‍ ഒരു ശിലാ ഫലകമുണ്ട്. എന്നാല്‍ പറവൂര്‍ സിനഗോഗിലെ പോലെ, ഒരു ചരിത്ര രേഖയല്ല ഇത്. 1269-ല്‍ മരിച്ച സാറാ ബെത്ത് ഇസ്രായേല്‍ എന്നാ ജൂത വനിതയുടെ സ്മാരക ശിലയാണിത്. ഇസ്രായേലില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ജൂതര്‍ കൂടെ കൊണ്ട് വന്നതാകാം ഇതെന്ന് കരുതപ്പെടുന്നു. വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയായിരുന്നു സാറാ എന്ന് വേണം കരുതാന്‍.





സാറാ ബെത്ത് ഇസ്രായേലിന്റെ സ്മാരകശില

ഞങ്ങള്‍  ചേന്ദമംഗലം സിനഗോഗിനുള്ളിലേക്ക് നടന്നു. പറവൂര്‍ സിനഗോഗില്‍ നിന്നും വ്യത്യസ്തമായി വര്‍ണ്ണശബളമായ ഹെക്കലാണ് ഇവിടെയുള്ളത്. മച്ചില്‍ നിന്നും തൂങ്ങിക്കിടക്കുന്ന സ്ഫടിക വിളക്കുകള്‍. പഴമയുടെ പൊടി പുരണ്ട് പലതും മങ്ങി തുടങ്ങിയിരുന്നു.

വര്‍ണ്ണശബളമായ ഹെക്കല്‍

ഞങ്ങളെ കൂടാതെ വിദേശികളുടെ ഒരു സംഘമാണ് പള്ളിക്കകത്ത് ഉണ്ടായിരുന്നത്. കൂട്ടത്തില്‍ ഒരാള്‍ക്ക് മാത്രമേ ഇംഗ്ലീഷ് അറിയുള്ളൂ. ഗൈഡ് പറയുന്ന ഇംഗ്ലീഷ് വിവരങ്ങള്‍ അയാള്‍ കൂട്ടത്തില്‍ ഉള്ളവര്‍ക്ക് അവരുടെ ഭാഷയില്‍ വിവരിച്ച് കൊടുക്കുന്നു. അങ്ങനെ വളരെ സമയമെടുത്ത്, കഷ്ടപ്പെട്ടാണ് അവര്‍ സിനഗോഗിനെ കുറിച്ച് മനസ്സിലാക്കുന്നത്. അവരുടെ അര്‍പ്പണ ബുദ്ധിയെ മനസ്സാ നമിച്ചു പോയി. 


ഒന്നാം ബേമയും മുകള്‍ നിലയിലെ രണ്ടാം ബേമയും

ചേന്ദമംഗലം ജൂതപ്പള്ളിയിലെ ഹെക്കലിന്റെ ഭൂരിഭാഗവും പഴയത് തന്നെയാണ്. മുകള്‍വശം അല്പം പുതിക്കിയിട്ടുണ്ടെന്നു മാത്രം. പറവൂര്‍ സിനഗോഗിലെ പോലെ തന്നെ രണ്ടു ബേമകള്‍ ഇവിടെയുമുണ്ട്. ഒന്ന് താഴത്തെ നിലയിലും മറ്റൊന്ന് മുകള്‍ നിലയിലും. മനോഹരമായ ചിത്രപ്പണികളുള്ള തൂണുകളില്‍ ആണ് രണ്ടാം ബേമ താങ്ങി നിറുത്തിയിരിക്കുന്നത്. 
 മച്ചിലും മനോഹരമായ കൊത്തുപണികള്‍ ഉണ്ട്. കച്ചവടക്കാരായിരുന്ന ജൂതര്‍ ധനികരായിരുന്നു. അവരുടെ പ്രൌഡി എടുത്തു കാണിക്കുന്ന വിധമാണ് സിനഗോഗിന്റെ നിര്‍മാണം. മുകള്‍ നിലയില്‍ മെലീഷ എന്ന മരജാലകവും റബ്ബാനിമും ഒക്കെയുണ്ട്. പറവൂര്‍ സിനഗോഗിനെ കുറിച്ചുള്ള വിവരണത്തില്‍ ഇതിനെ കുറിച്ച് വിശദമായിപറഞ്ഞത് കൊണ്ട് ഇവിടെ എഴുതുന്നില്ല.



നോഹരമായ കൊത്തുപണികള്‍ ചെയ്ത മേല്‍ക്കൂര


ചേന്ദമംഗലം സിനഗോഗ് മുസിരിസ് പൈതൃക പദ്ധതിയില്‍ “കേരള ജൂത ജീവിതശൈലി മ്യൂസിയമായാണ് ഒരുക്കിയിരിക്കുന്നത്. സിനഗോഗിലെ മ്യൂസിയം പാനലുകളില്‍ കേരളത്തിലെ ജൂതരുടെ ജീവിതശൈലി, ഭക്ഷണം, വസ്ത്രം, ഭാഷ, മതപരമായ ആചാരങ്ങള്‍ എന്നിവയും വിവരിച്ചിരിക്കുന്നു.

രണ്ടാം നിലയിലെ മെലീഷയും റബ്ബാനിമും
ഹാനുക്കപെരുന്നാള്‍(യവനപ്പടയില്‍ നിന്നും ഇസ്രയേലിനെ മോചിപ്പിച്ചതിന്റെ ആഘോഷം.), പെസഹാത്തിരുനാള്‍ (ഇത് ക്രിസ്ത്യന്‍ വിശ്വാസ പ്രകാരമുള്ള പുതിയ പെസഹായല്ല, മോശ ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നും ഇസ്രയെല്‍ക്കാരെ മോചിപ്പിച്ച ഓര്‍മയാണ് ജൂതരുടെ പെസഹ), എസ്തേര്‍ എന്ന രാജ്ഞിയുടെ ഓര്‍മ്മയാചരിക്കുന്ന “പുരീം”, കൂടാരപ്പെരുന്നാള്‍ എന്നറിയപ്പെടുന്ന “സൂക്കോത്ത്”, പാപമോചനപ്പെരുന്നാള്‍, നവവത്സരമായ “റോഷ് ഹശാന”, ശബോദ് എന്നിവയൊക്കെയാണ് ജൂതപ്പെരുന്നാളുകള്‍. 

 ഒരു ജൂത കുടുംബത്തോടൊപ്പം ഒരു ദിവസം ചെലവഴിച്ച പ്രതീതിയാണ് ചേന്ദമംഗലം ജൂതപ്പള്ളി കണ്ടിറങ്ങുമ്പോള്‍ ഉണ്ടാകുന്നത്. സിനഗോഗ് ചുറ്റിനടന്നു കണ്ടു, മുകള്‍ നിലയിലെ പിരിയന്‍ ഗോവിണിയിലൂടെ ഞങ്ങള്‍ പുറത്തിറങ്ങി.

സിനഗോഗിലെ രണ്ടാം നിലയില്‍ നിന്നും പുറത്തേക്കുള്ള പിരിയന്‍ ഗോവിണി

സിനഗോഗിനു മുന്നിലെ ജൂതത്തെരുവില്‍ പഴമയുടെ അടയാളങ്ങളും പേറി നില്‍ക്കുന്ന ജൂത ഭവനങ്ങളുണ്ട്. സാധാരണ കേരള വീടുകളില്‍ നിന്നും ഇവയെ തിരിച്ചറിയാന്‍ പ്രയാസമാണ്. ആകെ ഒരു വ്യത്യാസം, വീടിനു മുന്നിലെ കല്‍വിളക്കും വീട്ടിലേയ്ക്ക് കയറുന്ന ചവിട്ടു പടികളുടെ വശങ്ങളില്‍ ചരിച്ച് നിര്‍മിച്ചിരിക്കുന്ന ചെറിയ റാംമ്പുകളും ആണ്. 
“ഷെബാന അബ്ബ യെരുശലേം” (അടുത്ത വര്‍ഷം ജറുസലേമില്‍) എന്നത് യഹൂദരുടെ പ്രതീക്ഷാ നിര്‍ഭരമായ ഒരു പ്രാര്‍ത്ഥന ആയിരുന്നെങ്കിലും, കേരളീയ സംസ്കാരത്തോടും ജീവിതത്തോടും അത്രമേല്‍ ഇഴുകിച്ചേര്‍ന്ന് ജീവിച്ച ഒരു സമൂഹമാണ് ജൂതര്‍. വളരെയധികം സന്തോഷത്തോടെ മിക്ക ജൂതരും ഇസ്രായേലിലേയ്ക്ക് മടങ്ങി പോയെങ്കിലും, അവരുടെ പിന്‍തലമുറക്കാര്‍ പലരും ഇവിടെ മടങ്ങി വരാറുണ്ട്. തങ്ങളുടെ പൂര്‍വികര്‍ പലരും ജീവിക്കുകയും, പ്രാര്‍ഥിക്കുകയും ചെയ്ത ഈ സിനഗോഗും പരിസരങ്ങളും സന്ദര്‍ശിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നത് കണ്ടിട്ടുണ്ടെന്നു ഒരു ഗൈഡ് പറഞ്ഞതോര്‍ക്കുന്നു


കോട്ടയില്‍ കോവിലകത്തെ പുരാതനമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം


കോട്ടയില്‍ കോവിലകത്തെ അടുത്ത കാഴ്ച പുരാതനമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്. നിര്‍ഭാഗ്യവശാല്‍ ഉച്ച സമയമായതിനാല്‍ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ആ പുരാതന ക്ഷേത്രത്തിനു പുറത്ത് അല്‍പനേരം നിശ്ബദമായി നിന്നതിനു ശേഷം ഞങ്ങള്‍ കോട്ടയില്‍ കോവിലകം ജെട്ടിയിലെയ്ക്ക് മടങ്ങി. 

കോട്ടയില്‍ കോവിലകത്തെ പുരാതനമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

1 تعليقات

  1. മുസ്‌രീസ് യാത്ര മറ്റൊരാളുടെ കാഴ്ച്ചപ്പാടിലൂടെ വായിക്കാനും അറിയാനും പറ്റുന്നത് വളരെയധികം കൌതുകമുണ്ടാക്കുന്നുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ردحذف

إرسال تعليق

أحدث أقدم