മുസിരീസിലൂടെ ഒരു ബോട്ട് യാത്ര – ഭാഗം 1


"മുസിരീസ്" എന്ന് ഞാൻ ആദ്യം കേൾക്കുന്നത്  2013 കാലഘട്ടത്തിൽ ആണ്. പിന്നീട് പല സമയങ്ങളിലും പലയിടത്തു നിന്നുമായി മുസീരീസിനെ പറ്റി കേട്ടു കൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് എന്റെ പഴയ ബ്ലോഗ്‌ സുഹൃത്തും സഞ്ചാരിയുമായ  നിരക്ഷരന്റെ "മുസീരീസിലൂടെ" എന്ന പുസ്തകം പുറത്തിറങ്ങുന്നത്. അത്രയും കാലം ഉള്ളിൽ അടങ്ങിക്കിടന്നിരുന്ന  സഞ്ചാരി സട കുടഞ്ഞ്‌ എഴുന്നേറ്റു. പിന്നെ യാതൊരു സമാധാനവും കിട്ടാത്ത ദിവസങ്ങളായിരുന്നു. മയക്കു മരുന്നിന്റെ അടിമയായവർക്ക് അത് കിട്ടാതിരിക്കുമ്പോഴുള്ള അതേ അവസ്ഥയാണ് ഒരു സഞ്ചാരിക്ക് യാത്ര ചെയ്യാൻ കഴിയാതിരിക്കുമ്പോൾ  എന്ന് പ്രത്യേകം പറയേണ്ടല്ലോ! അങ്ങനെ ആകെ വിഷമിച്ചിരിക്കുമ്പോഴാണ്  മുസീരീസിൽ പോകാൻ ഒരു അവസരം ഒത്തു വരുന്നത്. മുസീരീസിലൂടെ ഒരു ഹോപ്പ് -ഓൺ ഹോപ്പ് -ഓഫ്‌  ബോട്ട് സർവീസ് ഉണ്ടെന്നു പണ്ട് നിരക്ഷരൻ ഫേസ്ബുക്കിൽ  പറഞ്ഞിരുന്നു. കേരള ടൂറിസം വകുപ്പിലുള്ള ഒരു സുഹൃത്തിന്റെ സഹായത്താൽ അതിന്റെ വിവരങ്ങൾ മനസ്സിലാക്കി. ഒരു ദിവസത്തെ ടിക്കറ്റ് എടുത്താൽ, മുസിരിസ് ഭാഗത്തെ ഏതു  ബോട്ട് ജെട്ടിയിൽ നിന്ന് വേണമെങ്കിലും കയറാനും ഇറങ്ങാനും, നമ്മുടെ സമയത്തിനനുസരിച്ച് കാഴ്ചകൾ കാണാനുമുള്ള ഒരു സംവിധാനം എന്നതാണ്  "ഹോപ്പ് -ഓൺ ഹോപ്പ് -ഓഫ്‌" എന്ന ആശയം. ഒരു ദിവസത്തെ മുഴുവൻ കറക്കത്തിനു ടിക്കറ്റ് 550 രൂപയാണ്.




 എന്നാൽ ഇപ്പോൾ മുസീരീസ്  ബോട്ട് യാത്രയിൽ സഞ്ചാരികൾ കുറവായത് കൊണ്ട്, ഒരു യാത്രാ സംഘത്തെ ഒരു ബോട്ടിൽ തന്നെ എല്ലായിടവും ചുറ്റിക്കാണിക്കുകയാണ്  ചെയ്യുന്നത് മാത്രമല്ല, യാത്രയ്ക്ക് ഒന്നോ രണ്ടോ ദിവസം മുൻപ് മുസിരിസ് ഹെറിട്ടേജ് ടൂറിസത്തിന്റെ ഓഫീസിൽ വിളിച്ച് സീറ്റ്‌ ബുക്ക്‌ ചെയ്യുന്നതാണ് നല്ലത്. അങ്ങനെ കാത്തിരുന്ന  മുസിരീസ് യാത്രയുടെ ദിവസമായി.  വടക്കൻ പറവൂരിലെ തട്ടുകടവ്  ബോട്ട് ജെട്ടിയിൽ രാവിലെ 9:30ന്  തന്നെ എത്തി. വേറെ എവിടെ താമസിച്ചെത്തിയാലും, ഒരു യാത്ര പോകുമ്പോൾ എനിക്ക് ഭയങ്കര കൃത്യനിഷ്ഠയാണ്! ബോട്ട്  ജെട്ടിയിൽ , കേരള ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ഒരു സുന്ദരൻ എയർ കണ്ടീഷൻഡ്  ബോട്ട് ഞങ്ങൾക്കായി  കാത്തിരിക്കുന്നു. ആദ്യം പറവൂർ  സിനഗോഗ് കണ്ടു, അവിടെ നിന്ന് ബോട്ടിന്റെ ടിക്കറ്റും  എടുത്ത് യാത്ര തുടങ്ങാം എന്നാണ് പദ്ധതി.

അതിന്റെ വിശേഷങ്ങളിലേയ്ക്കു കടക്കുന്നതിനു മുൻപ് മുസിരീസിനെ പറ്റി  അല്പം വിവരിക്കാം. മുസിരിസിന്റെ  ചരിത്രം കേരളത്തിന്റെ ചരിത്രത്തേക്കാൾ പഴക്കമുള്ളതാണ്. പഴം തമിഴ് പാട്ടുകളിൽ, "മുചിരി" എന്ന ഒരു തുറമുഖത്തെ പറ്റി പ്രതിപാദിക്കുന്നുണ്ട്. "മുതുനീർ മുൻതുറൈ മുചിരി" എന്നാണു പറഞ്ഞിരിക്കുന്നത്. അതായത്, തുറകളിൽ വച്ച്  ഏറ്റവും മുന്തിയ തുറയായ മുചിരി. ബി സി  600 കാലഘട്ടത്തിൽ തന്നെ, മുചിരി ലോകത്തിന്റെ വിവിധ ഭാഗങ്ങളുമായി വാണിജ്യ ബന്ധം പുലത്തിയിരുന്നു.

An ancient map showing the Muziris area
Photo credit: via Wikimedia Commons


ഫിയോനീഷ്യൻസ് - അതായത് ഇന്നത്തെ കാലത്തെ ലെബനോൻ, സിറിയ, ഇസ്രയേൽ - ഭാഗത്തുള്ള  വണിക്കുകൾ  ആയിരുന്നു ആദ്യം മുചിരി തുറയിൽ അടുത്തത്. അവർക്ക് പിന്നാലെ അറബികളെത്തി. എല്ലാവർക്കും വേണ്ടിയിരുന്നത്, ഇവിടുത്തെ മണ്ണിൽ വിളയുന്ന കുരുമുളകും, ഏലവും, കരയാമ്പൂവും മറ്റു സുഗന്ധ ദ്രവ്യങ്ങളുമായിരുന്നു. അറബി വ്യാപാരികൾ,  റോമാക്കാർക്ക്  ഇവിടുത്തെ കുരുമുളക് അനേകം മടങ്ങ്‌ വിലയ്ക്ക് മറിച്ച് വിറ്റിരുന്നു. റോമാക്കാരുടെ ജീവിതചര്യയിൽ കുരുമുളകിനും  മറ്റു സുഗന്ധ ദ്രവ്യങ്ങൾക്കും  വലിയ സ്ഥാനം ഉണ്ടായിരുന്നു. കഠിനമായ തണുപ്പ് കാലത്തെ നേരിടാൻ, ഇറച്ചി ഉണക്കി സൂക്ഷിക്കുമ്പോൾ അതിൽ ചേർത്തിരുന്ന മുഖ്യ വസ്തു കുരുമുളകായിരുന്നത്രേ. റോമാക്കാർക്ക്  കുരുമുളക് അവരുടെ നിലനില്പനു  ആവശ്യമായിരുന്നു. അറബികൾ വഴി  എത്തിയിരുന്ന  കുരുമുളകിന്റെ യഥാർത്ഥ ഉറവിടം അന്വേഷിക്കാനായി, റോമാക്കാർ അന്നത്തെ വിദഗ്ദ്ധ നാവികരായ ഗ്രീക്കുകാരുടെ കൂട്ട് പിടിച്ചു. മൺസൂൺ കാറ്റിന്റെ സഹായത്തോടെ, അവർ മുചിരിയിൽ വന്നിറങ്ങി. കുന്നോളം പൊന്നും പണവും നല്കി നമ്മുടെ കറുത്ത പൊന്ന് വാങ്ങിക്കൂട്ടി. പിന്നീട് പല രാജ്യങ്ങളും ഈ വാണിജ്യത്തിൽ ഭാഗമായി. അവിടെ നിന്നൊക്കെ, ജൂതർ അടക്കമുള്ള വിവിധ വിഭാഗം ജനങ്ങൾ മുചിരിയുടെ തീരങ്ങളിൽ വന്നു താമസമാക്കി. 13-ആം  നൂറ്റാണ്ടിലെ ഒരു വെള്ളപ്പൊക്കത്തിൽ മുചിരി പൂർണ്ണമായും തകർന്നു  എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. നമ്മുടെ വൈപീൻ  ദ്വീപിന്റെ പല ഭാഗങ്ങളും ആ വെള്ളപ്പൊക്കത്തിൽ ഉണ്ടായതാണത്രേ.

വെള്ളപ്പൊക്കത്തിൽ തകർന്നു പോയ മുചിരി പ്രദേശം നൂറ്റാണ്ടുകൾക്കു ശേഷം  വീണ്ടും ചരിത്രത്തിൽ സ്ഥാനം പിടിച്ചു. പോർച്ചുഗീസുകാരിൽ  തുടങ്ങി, ബ്രിട്ടീഷുകാരിൽ അവസാനിച്ച അധിനിവേശകാലത്തായിരുന്നു അത്. കൊടുങ്ങല്ലൂർ അടക്കമുള്ള മുചിരി പ്രദേശം വിദേശ ശക്തികളുടെ വിഹാര കേന്ദ്രമായിരുന്നു. അങ്ങനെ പല രാജ്യങ്ങളുടെ  സംസ്കാരങ്ങളും ഇടകലർന്ന മുചിരി പ്രദേശം ചരിത്രാന്വേഷികൾക്കു  ഒരു പറുദീസ തന്നെയാണ്.

സമീപ കാലത്തേക്ക് മടങ്ങി വരാം. കൊടുങ്ങല്ലൂരിനടുത്ത് പട്ടണം എന്ന കൊച്ചു ഗ്രാമം. അവിടെ പുതുമഴയിൽ കുതിർന്ന മണ്ണിൽ നിന്ന് നിറപ്പകിട്ടാർന്ന ചെറു  കല്ലുകൾ പൊങ്ങി വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. കേരള പുരാവസ്തു ഗവേഷണ വകുപ്പ് അവിടെ  ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മറഞ്ഞു പോയ മഹത്തായ ഒരു തുറമുഖത്തിന്റെ അത്ഭുതപ്പെടുത്തുന്ന ചരിത്രമാണ് ഗവേഷകർക്ക് അവിടെ നിന്നും ലഭിച്ചത്.

The colourful stones unearthed from Pattanam site. It include the carnelian, beryl stones of Roman times
Photo Courtesy: Kerala Tourism Department 

Roman Amphora(clay pots)  unearthed from Pattanam site.  Photo Courtesy: Kerala Tourism Department 


മുസിരീസ്  പ്രദേശത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ ടൂറിസം വകുപ്പ്, മുസിരീസ് പൈതൃക പദ്ധതി ആവിഷ്ക്കരിച്ചു. അതിന്റെ ഭാഗമായാണ് ഈ ബോട്ട് ടൂർ.

The Muziris heritage tour Hop On Hop Off route
Photo Courtesy: Kerala Tourism Department 



ടൂറിന്റെ ആദ്യ ഭാഗമായ പറവൂർ സിനഗോഗിലാണ് ആദ്യം ഞങ്ങൾ എത്തിയത്. ഏതാനം വർഷങ്ങൾക്ക്  മുൻപ് ഇടിഞ്ഞു പൊളിഞ്ഞു കിടന്നിരുന്ന പറവൂർ  സിനഗോഗ് അറ്റകുറ്റ പണികൾ എല്ലാം ചെയ്ത്, ഒരു മ്യൂസിയമാക്കി മാറ്റിയത്, നമ്മുടെ സ്വന്തം ടൂറിസം ഡിപ്പാർട്ട്മെന്റ്  തന്നെയാണ്. കുറച്ച് നാളുകൾക്കു മുൻപ് പറവൂർ സിനഗോഗ്  കാണാൻ പോകുന്നു എന്ന് ഒരു പരവൂരുകാരൻ സുഹൃത്തിനോട് പറഞ്ഞത് ഓർക്കുന്നു. "അതൊരു കാട് പിടിച്ച സ്ഥലമല്ലേ, അവിടെ എന്ത് കാണാനിരിക്കുന്നു !" എന്നായിരുന്നു കക്ഷിയുടെ കമന്റ്.

അതൊക്കെ ആലോചിച്ചു കൊണ്ട് ഞാൻ പറവൂർ സിനഗോഗിനടുത്തെക്ക് നടന്നു. ഇടുങ്ങിയ ഒരു ഇടവഴിയിൽ വല്യ അഹങ്കാരം ഒന്നുമില്ലാതെ ഒരു പാവത്തെ പോലെയാണ് സിനഗോഗ് നിൽക്കുന്നത്.


Paravur Synagogue
Entrance to the Paravur Synagogue - with the Hebrew inscription on the wall

ചെറിയ വാതിലിനുള്ളിലൂടെ അകത്തേയ്ക്ക് കടന്നപ്പോൾ ആദ്യം കാണുന്നത് ഒരു ശിലാലിഖിതമാണ്. ഹീബ്രു ആണ് ഭാഷ. പറവൂര് സിനഗോഗ് ആദ്യമായി സ്ഥാപിക്കപ്പെട്ടത് 1164 AD യിൽ ആണെന്ന് കരുതപ്പെടുന്നു. എന്നാൽ  ഈ ശിലാ ലിഖിതത്തിൽ ഉള്ളത്,  1568ൽ  നടന്ന ഒരു പുനരുദ്ധാരണത്തിന്റെ രേഖയാണ്.

The Hebrew inscription in Paravur synagogue
The Hebrew inscription in Paravur synagogue


17 ആം നൂറ്റാണ്ടിലെ ഒരു ഹീബ്രൂ കവിയായ "എലിയാ ബെന് മോസസ് അദനി" എന്ന കവി എഴുതിയ വരികളിൽ "ഡേവിഡ് യകൊവ് കാസ്റ്റിയൽ" എന്ന കുലീനനാണ് പറവൂർ സിനഗോഗ് പുതുക്കി നിർമിച്ചത്  എന്ന് എഴുതിയിരിക്കുന്നു. ഈ ഹീബ്രു കവിതയുടെ അർഥം പിന്നെ ഞാൻ നെറ്റിൽ നിന്നും കണ്ടു പിടിച്ചു.

He who dwelt in Rock and Bush

May He dwell for His sake in my house


May there be light in it for the House of Jacob


Alas, darkened in my exile


Said David, Jacob's Son


Renowned noble seed of Castile


At the completion of the Holy sanctuary


May it be His will that the Redeemer come.(1)



ഇരു വശത്തും തൂണുകൾ ഉള്ള ഒരു ചെറിയ ഇടനാഴിയിലൂടെ ഞങ്ങൾ സിനഗോഗിനുള്ളിലെയ്ക്ക് പ്രവേശിച്ചു. സിനഗോഗിന്റെ  പ്രധാനം ഭാഗം "ഹെക്കൽ" എന്നറിയപ്പെടുന്ന, ഒരു അൾത്താരയാണ്. ജൂത സമൂഹത്തിന്റെ മത വിശ്വാസത്തിൽ ഏറ്റവും പ്രാധാന്യമുള്ള "തോറ" എന്നറിയപ്പെടുന്ന അവരുടെ മത ഗ്രന്ഥം സൂക്ഷിച്ചിരുന്ന ആഡംബരപൂർണ്ണമായ  ഒരു അറയും ഹെക്കലിൽ ഉണ്ട്. സിനഗോഗിന്റെ അടുത്ത പ്രധാന ഭാഗം "ബേമ" എന്നറിയപ്പെടുന്ന  ഒരു പ്ലാറ്റ്ഫോം  ആണ്. ഇവിടെ കയറി നിന്നാണ് "തോറ"  വായിച്ചിരുന്നത്. "ബേമ"യിൽ കയറി നിന്ന് തോറ വായിക്കുക എന്നത് വലിയൊരു അംഗീകാരം തന്നെയായിരുന്നു.  പറവൂർ സിനഗോഗിൽ ഇപ്പോൾ കാണുന്ന ഹെക്കൽ പഴയ ഹെക്കലിന്റെ മാതൃകയാണ്. ജൂതന്മാർ ഇശ്രായേലിലെയ്ക്ക്  മടങ്ങിയപ്പോൾ ഇവിടെ ഉണ്ടായിരുന്ന യഥാർത്ഥ ഹെക്കലും  കൂടെ കൊണ്ടുപോയത്രേ.

Interior of the Paravur synagogue showing the Hekal and Bimah
Interior of the Paravur synagogue showing the Hekal and Bimah

A close shot of the Hekal of the Paravur synagogue
A close shot of the Hekal of the Paravur synagogue
ലോകത്തെ മറ്റു ഭാഗങ്ങളിലുള്ള സിനഗോഗുകളിൽ നിന്ന് വ്യത്യസ്തമായി, രണ്ടു നിലകളിലായാണ് പറവൂർ സിനഗോഗ് നിർമിച്ചിരിക്കുന്നത്. ജൂത മത വിശ്വാസ പ്രകാരം സ്ത്രീകൾക്ക് സിനഗോഗിൽ പ്രവേശനം ഉണ്ടായിരുന്നില്ല. എന്ന് മാത്രമല്ല, ആർക്കും ഓടിക്കേറി ചെന്ന് സിനഗോഗിൽ പ്രാർത്ഥന നടത്താൻ സാധിക്കുമായിരുന്നില്ല. പത്തു പുരുഷന്മാരുടെ കോറം തികഞ്ഞാൽ മാത്രമേ സിനഗോഗിൽ പ്രാർത്ഥന നടത്താൻ അനുവദിച്ചിരുന്നുള്ളൂ. കേരള സിനഗോഗുകളുടെ പ്രത്യേകത പുറത്ത് നിന്ന് രണ്ടാം നിലയിലേയ്ക്കുള്ള ഒരു പിരിയൻ ഗോവണിയാണ്. രണ്ടാം നിലയിൽ "മെലീഷ" എന്ന് പേരുള്ള ഒരു ജാലകത്തിനു പുറകിൽ നിന്നു കൊണ്ട് പ്രാർത്ഥനകളിൽ പങ്കെടുക്കാൻ സ്ത്രീകളെ അനുവദിച്ചിരുന്നു. ഇത് കേരളത്തിലെ സിനഗോഗുകളിൽ മാത്രമുള്ള ഒരു പ്രത്യേകത ആണത്രേ!
 Women used to stand behind this wooden lattice called Melisha - from chendamangalam synagogue


കാലത്തിനു മുന്നില് എല്ലാ ആചാരങ്ങളും വഴി മാറുന്നു എന്ന് ചിന്തിച്ചു കൊണ്ട്,  പുരുഷന്മാരുടെ കുത്തകയായിരുന്ന മുൻ വശത്തെ  ഗോവിണി വഴി ഞാൻ സിനഗോഗിന്റെ മുകൾ നിലയിലെയ്ക്ക് നടന്നു. സിനഗോഗിന്റെ മുകൾ നിലയുടെ നിർമാണം കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യ അനുസരിച്ചാണ്. രണ്ടാം നിലയിലും ഒരു ബേമ ഉണ്ട്. വിശിഷ്ട അവസരങ്ങളിൽ തോറ വായിച്ചിരുന്നത് ഈ ബെമയ്ക്ക് മുകളിൽ നിന്നു കൊണ്ടായിരുന്നു.
The second Bimah of the Paravur synagogue

രണ്ടാം ബെമയ്ക്ക് പുറകിൽ നേരത്തെ പറഞ്ഞ "മെലീഷ" എന്ന ചിത്രപ്പണികളുള്ള ജാലകം അതിനു പുറകിൽ  "റബ്ബാനിം" എന്നറിയപ്പെടുന്ന മതപഠന ശാലയാണ്.
The entrance to the Rabbanim, on the first floor of the Paravur synagogue



പറവൂർ സിനഗോഗിലെ മറ്റൊരു പ്രധാന ചരിത്ര വസ്തു "ജൂത ചെപ്പേട്‌" എന്നറിയപ്പെടുന്ന ചരിത്ര രേഖയുടെ ഒരു മോഡൽ ആണ്. AD  1000 ആണ്ട് മുസിരിസ് ഭാഗം ഭരിച്ചിരുന്ന "കുലശേഖര ഭാസ്കര വർമ്മ" എന്ന രാജാവ്  യൊസെഫ് റബ്ബാൻ  എന്ന ജൂത  പ്രമുഖനു അനേകം അവകാശങ്ങൾ  പതിച്ചു നല്കിയത്തിന്റെ രേഖയാണ് "ജൂത ചെപ്പേട്‌" . പ്രാചീനമായ വട്ടെഴുത്ത് ആണ് ഇതിലെ ലിപി. ഇന്ന് കേരളത്തിൽ വട്ടെഴുത്ത്  വായിക്കാനറിയുന്നവർ വളരെ ചുരുക്കമാണ്. പ്രസിദ്ധ ചരിത്രകാരനായ M R Raghava Warrier ഈ "ജൂത ചെപ്പേട്‌" വായിക്കുന്നതിന്റെ ഒരു ശബ്ദ രേഖ പറവൂർ സിനഗോഗ്  മ്യൂസിയത്തിൽ നിന്നും കേട്ടു. ആയിരം  വർഷങ്ങൾക്കു മുൻപ് ഒരു രാജാവ് എഴുതിയ ഒരു കുറിപ്പ്, അതി പ്രാചീനമായ ഒരു ഭാഷയിൽ വായിച്ചു കേൾക്കുക! ചരിത്രത്തെ അളവറ്റു സ്നേഹിക്കുന്ന എന്നെപ്പോലെ ഒരാൾക്ക്‌  രോമാഞ്ചം ഉണ്ടാകാൻ വേറെന്തു വേണം?
Replica of the Jewish copper plate - "Cheppedu"


 അങ്ങനെ, പറവൂർ സിനഗോഗും കണ്ടു, അവിടുത്തെ കൌണ്ടറിൽ നിന്ന് ബോട്ട് യാത്രക്കുള്ള ടിക്കറ്റും മറ്റു ഗൈഡ്  ബുക്കുകളും ഒക്കെ വാങ്ങി ഞങ്ങൾ തട്ടുകടവ്  ബോട്ട് ജെട്ടിയിലേക്ക് നടന്നു. അവിടെ, കുളിച്ചു സുന്ദരനായി, യാത്രക്കൊരുങ്ങി  ഒരു AC  ബോട്ട് കാത്തു കിടക്കുന്നുണ്ടായിരുന്നു.



ബോട്ട് പെരിയാറിന്റെ മുകളിലൂടെ പതുക്കെ നീങ്ങി തുടങ്ങി. മുസിരിസ് ബോട്ട് യാത്രയിലെ ആദ്യത്തെ സ്റ്റോപ്പ്‌ സാമൂഹിക  പരിഷ്കർത്താവായിരുന്ന "സഹോദരൻ അയ്യപ്പൻറെ" ജന്മ ഗൃഹമാണ്. സമയക്കുറവു മൂലം ഞങ്ങൾ അവിടെ ഇറങ്ങുന്നില്ല എന്ന് തീരുമാനിച്ചു. അടുത്ത സ്ഥലം "പള്ളിപ്പുറം" കോട്ടയാണ്. കോട്ട ലക്ഷ്യമാക്കി ബോട്ട് യാത്ര തുടർന്നു. വഴിയിൽ പല രസകരമായ കാഴ്ചകളും ബോട്ട് ഡ്രൈവർ ഞങ്ങളെ കാണിച്ചു തന്നു. ചീനവലകളുടെ കൂട്ടവും, ചെമ്മീൻ കൃഷി ചെയ്യുന്ന കൂടുകളും, പോലീസ് പിടിച്ച കള്ളക്കടത്ത് ബോട്ടും, തമിഴ് പുലികൾ ഉപേക്ഷിച്ച് കടന്നു കളഞ്ഞ കപ്പലും അങ്ങനെ പല കാഴ്ചകൾ.  ശാന്തമായ കായൽ, മനോഹരമായ തീരങ്ങൾ, ജലയാത്രയെ ഞങ്ങൾ പ്രണയിച്ചു തുടങ്ങിയിരുന്നു.

 Cheenavala(Meaning the Chinese net)  Muziris Herigate Tour Kerala
Cheenavala(Meaning the Chinese net)  - The traditional fishing nets in Kerala


വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ പള്ളിപ്പുറം കോട്ടയ്ക്ക് സമീപമുള്ള "മഞ്ഞുമാത" പള്ളിയുടെ ജെട്ടിയിൽ  എത്തി ചേർന്നു.
Manjumatha Church, Muziris Herigate Tour Kerala - Pick, Pack, Go
The ancient church of our Lady - Pallippuram ( Manju matha church)


കേരളത്തിലെ അധികമാരും കേട്ടിട്ടു കൂടിയില്ലാത്ത ഒരു കോട്ടയാണ് പള്ളിപ്പുറം കോട്ട. കാണാൻ വലിയ ലുക്ക്‌  ഒന്നുമില്ലെങ്കിലും ഈ കോട്ടയ്ക്കു പിന്നിലെ ചരിത്രം അറിഞ്ഞാൽ ഈ കക്ഷി ചില്ലറക്കാരൻ ഒന്നുമല്ലെന്ന് മനസ്സിലാകും. ഇന്ത്യയിൽ ഇന്ന് നിലനില്ക്കുന്ന. ഏറ്റവും പഴക്കം ചെന്ന യൂറോപ്യൻ നിര്‍മിതിയാണ് പള്ളിപ്പുറം കോട്ട.


Muziris Herigate Tour Kerala - Pick, Pack, Go Pallippuram fort - The oldest surviving European monument in India Muziris Herigate Tour Kerala - Pick, Pack, Go
Pallippuram fort - The oldest surviving European monument in India
1498 -ൽ  കേരളത്തിൽ വന്നിറങ്ങിയ പോർച്ചുഗീസുകാർ  1503 - ൽ പള്ളിപ്പുറം കോട്ട സ്ഥാപിച്ചു. ഷഡ്ഭുജ  ആകൃതിയിലുള്ള ഈ കോട്ട, വൈപീൻ  ദ്വീപിന്റെ വടക്കേ അറ്റത്തെ ഒരു തന്ത്ര പ്രധാനമായ സ്ഥാനത്തായിരുന്നു. പക്ഷെ പോർച്ചുഗീസുകാർക്ക്  പള്ളിപ്പുറം കോട്ട അധികനാൾ കയ്യടക്കി വയ്ക്കാൻ കഴിഞ്ഞില്ല. കോഴിക്കോടെ സാമൂതിരിയുടെ സഹായത്തോടെ വാണ്ടർ മേയൻ  സായിപ്പിന്റെ ഡച്ച് പട 1661-ൽ  പള്ളിപ്പുറം കോട്ട കയ്യടക്കി.
Pallippuram Fort , Muziris Herigate Tour Kerala - Pick, Pack, Go
The information plate itself is so ancient -  Made in 1909!


പള്ളിപ്പുറം കോട്ടയുടെ  ചരിത്രം അവിടെയും അവസാനിക്കുന്നില്ല. 1789-ലെ ടിപ്പുവിന്റെ പടയോട്ട കാലത്ത് ഈ കോട്ട പിടിച്ചെടുക്കാൻ ഒരു ശ്രമം നടന്നു. ആ കാലത്ത്, തിരുവതാംകൂർ  രാജാവ്  300,000 സൂറത്ത്  രൂപ കൊടുത്ത് പള്ളിപ്പുറം കോട്ട ഡച്ച്കാരുടെ കയ്യിൽ  നിന്നും വാങ്ങി. കോട്ട ടിപ്പുവിന്റെ അധീനതയിൽ ആയാലുള്ള അപകടം ഭയന്നായിരുന്നു അത്. ആ പടയോട്ടത്തിൽ ടിപ്പു തോറ്റു പോയി എന്ന് മാത്രമല്ല, മരണത്തെ മുന്നിൽ കാണുക കൂടി ചെയ്തു. 1909-ൽ  തിരുവതാംകൂർ ഭരണകൂടം പള്ളിപ്പുറം കോട്ട പുതുക്കിപ്പണിതു.

Pallippuram Fort, Muziris Herigate Tour Kerala - Pick, Pack, Go
The Hexagonal interior of the ancient Pallippuram Fort
അങ്ങനെ അറുനൂറിലേറെ  വർഷങ്ങളുടെ ചരിത്രവും പേറിയാണ് പള്ളിപ്പുറം കോട്ട നില്ക്കുന്നത്. എത്ര പേർ ഇവിടെ മരിച്ചു വീണിരിക്കാം എന്ന് ചിന്തിച്ചു കൊണ്ട്, ഞാൻ പള്ളിപ്പുറം കോട്ടയോടു യാത്ര പറഞ്ഞു. ഇവിടെ സഞ്ചാരികൾ വളരെ കുറവാണ്. വിജനമായ വഴിയിലൂടെ തിരിച്ച് ബോട്ട്  ജെട്ടിയിലേയ്ക്കു നടക്കുമ്പോൾ ഞാൻ ആലോചിച്ചത്, ആരും ശ്രദ്ധിക്കാതെ പോകുന്ന ഇത്തരം ചരിത്ര സ്മാരകങ്ങളെ കുറിച്ചായിരുന്നു. യാത്ര തുടരേണ്ടതുണ്ട്. പക്ഷെ, മനസ്സ് എന്നിലെ ചരിത്രാന്വേഷിയുടെ മനസ്സ് ഇതിനകം തന്നെ നിറഞ്ഞു കഴിഞ്ഞിരുന്നു.

മുസിരീസിലൂടെ ഒരു ബോട്ട് യാത്ര – ഭാഗം 2



പറവൂര്‍ സിനഗോഗും മഞ്ഞുമാതാപള്ളിയും പള്ളിപ്പുറം കോട്ടയും കണ്ടു ഞങ്ങളുടെ ബോട്ട് യാത്ര തുടര്‍ന്നു. ഉച്ച വെയില്‍ തലയ്ക്കു മുകളില്‍ തിളച്ചു പൊങ്ങുകയായിരുന്നു. കായല്‍ യാത്രയും, ബോട്ടിന്റെ ശീതീകരിച്ച ഉള്‍വശവും ചൂടിന് അല്പം ആശ്വാസം നല്‍കി. അടുത്തതായി പോകുന്നത് കോട്ടപ്പുറം കോട്ട കാണാനാണ്. കൊടുങ്ങല്ലൂര്‍ കോട്ട എന്നും ഇതിന് പേരുണ്ട്. പള്ളിപ്പുറം കോട്ടയില്‍ നിന്നും വ്യത്യസ്തമായി, കായലിലേയ്ക്ക് തള്ളി നില്‍ക്കുന്നത് പോലെയാണ് കോട്ടപ്പുറം കോട്ടയുടെ സ്ഥാനം. പുഴയുടെ കരയില്‍ കോട്ടപ്പുറം ചന്ത കാണാം. കേരളത്തിലെ അതി പുരാതനമായ ഒരു മാര്‍ക്കറ്റ് ആണിത്. കേരളത്തിലെ പെരുമാള്‍ വാഴ്ച്ചക്കാലത്തോ അല്ലെങ്കില്‍ അതിനും മുന്‍പേ ചേരന്‍മാരുടെ കാലത്തോ ഈ മാര്‍ക്കറ്റ് നിലനിന്നിരുന്നു എന്ന് കരുതപ്പെടുന്നു. പിന്നീട് കച്ചവടത്തിനായി വന്ന പോര്‍ച്ചുഗീസുകാരും ഡച്ച്കാരുമെല്ലാം കോട്ടപ്പുറം ചന്തയുടെ ഭാഗമായി മാറി. വിദേശ വാഴ്ചയുടെ യുഗം അവസാനിച്ചിട്ടും പഴയ ഓര്‍മ്മകളും പേറിക്കൊണ്ട് കോട്ടപ്പുറം ചന്ത ഇന്നും കായല്‍ത്തീരത്ത് നിലനില്‍ക്കുന്നു. മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമാണ് കോട്ടപ്പുറം ചന്തയും.


സമയപരിമിതിയും വെയില്‍ ചൂടും കൊണ്ട് മാത്രമല്ല ഞങ്ങള്‍ കോട്ടപ്പുറം ചന്തയില്‍ ഇറങ്ങേണ്ട എന്ന് തീരുമാനിച്ചത്. വളരെയധികം കേട്ടറിഞ്ഞ, കോട്ടപ്പുറം കോട്ടയില്‍ എത്രയും പെട്ടെന്ന് എത്താനുള്ള ആഗ്രഹം കൊണ്ട് കൂടിയാണ്. കായലില്‍ നിന്നും കോട്ടപ്പുറം ജെട്ടിയിലെയ്ക്ക് ബോട്ട് അടുത്തപ്പോള്‍ കോട്ടയുടെ ഇടിഞ്ഞു പൊളിഞ്ഞ രൂപം കണ്ടു തുടങ്ങി. സാമാന്യം വലിയൊരു ജനക്കൂട്ടം കോട്ടയുടെ പരിസരങ്ങളില്‍ അവിടിവിടെയായി നില്‍ക്കുന്നത് കണ്ടു. അത്ര പ്രശസ്തമല്ലാത്ത ഈ കോട്ട കാണാന്‍ ഇത്രയധികം ആളുകളോ? എന്ന് ഞാന്‍ അത്ഭുതപ്പെട്ടു. അവരുടെ ചരിത്ര ബോധത്തില്‍ എനിക്ക് അഭിമാനവും തോന്നി. എന്നാല്‍ ജെട്ടിയില്‍ ഇറങ്ങിയപ്പോള്‍ ആണ് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായത്. അടുത്തെവിടെയോ ഒരു വീട്ടില്‍ കല്യാണത്തിനു വന്നതാണ് ഈ ജനം മുഴുവന്‍. വീട്ടിനകത്ത് തിരക്കായത് കൊണ്ട് പുറത്തേക്ക് മാറി നില്‍ക്കുന്നു എന്നേയുള്ളൂ. ആളൊഴിഞ്ഞ കോട്ടയ്ക്കുള്ളിലേയ്ക്ക് ഞങ്ങള്‍ തനിയെ നടന്നു.


കോട്ടപ്പുറം കോട്ടയുടെ കായല്‍ തീരത്തു നിന്നുള്ള കാഴ്ച


ഗൈഡ് വരാന്‍ അല്പം വൈകുമെന്ന് ബോട്ടിന്റെ ഡ്രൈവര്‍ പറഞ്ഞിരുന്നു. അതുകൊണ്ട് കോട്ട വെറുതെ ഒന്ന് ചുറ്റിനടന്നു കണ്ടു വരാന്‍ ഞങ്ങള്‍ തീരുമാനിച്ചു.  കാഴ്ചയില്‍ “കോട്ട” എന്ന് തോന്നിപ്പിക്കുന്ന ഒന്നും കോട്ടപ്പുറത്ത് അവശേഷിച്ചിട്ടില്ല. 



കോട്ടയുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍
Photo Courtesy: Muziris Heritage Project - Kerala Tourism 


ആക്രമണങ്ങളിലും പ്രത്യാക്രമണങ്ങളിലും പാടെ തകര്‍ന്നു പോയ കോട്ടയുടെ ആകെ അവശേഷിക്കുന്ന ഭാഗം, കായലിലേയ്ക്ക് ഉയര്‍ന്നു നില്‍ക്കുന്ന ഒരു ചെങ്കല്‍ കൊത്തളമാണ്. ഒരു ഗൈഡിന്റെ സഹായമില്ലാതെ പ്രത്യേകിച്ച് ഒന്നും മനസ്സില്ലാക്കാന്‍ സാധിക്കില്ല. അതുകൊണ്ട് കോട്ടയുടെ പരിസരത്തുള്ള ഒരു സിമന്റ് ബെഞ്ചില്‍ ഇരുന്ന് “കൊടുങ്ങല്ലൂര്‍ ചരിത്രക്കാഴ്ചകള്‍” എന്ന പുസ്തകം വായിക്കാനെടുത്തു.           ഈ കോട്ടയുടെ ഉത്ഭവത്തെയും ചരിത്രത്തെയും കുറിച്ച് ഈ പുസ്തകത്തില്‍ വളരെ വിശദമായി പറയുന്നുണ്ട്.
പള്ളിപ്പുറം കോട്ട നിര്‍മ്മിച്ച് ഏകദേശം മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം 1536 –ല്‍ ആണ് പോര്‍ച്ചുഗീസുകാര്‍ക്ക് കൊടുങ്ങല്ലൂരില്‍ ഒരു കോട്ട നിര്‍മ്മിക്കാന്‍ അനുവാദം ലഭിക്കുന്നത്. കായലിന്റെ തീരത്തെ തന്ത്ര പ്രധാനമായ ഒരു സ്ഥാനത്തായിരുന്നു അത്. കേരളത്തിന്റെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ നിന്നും കരമാര്‍ഗ്ഗം എത്തിക്കുന്ന കച്ചവടച്ചരക്കുകള്‍ തോണികളിലാക്കി, പുറം കടലില്‍ നങ്കൂരമിട്ടിരിക്കുന്ന കപ്പലുകളിലെയ്ക്ക് കൊണ്ടുപോകുന്ന വഴിയില്‍ ആയിരുന്നു ഈ കോട്ടയുടെ സ്ഥാനം. കോട്ടയുടെ കാവല്‍ക്കാരുടെ കണ്ണ് വെട്ടിച്ച് കടലില്‍ നിന്നും കപ്പലുകള്‍ക്ക് വരാന്‍ അസാധ്യം! 

കോട്ടപ്പുറം കോട്ടയുടെ അവശേഷിക്കുന്ന ഏക ഭാഗം ഇടിഞ്ഞു പൊളിഞ്ഞ ഈ കൊത്തളമാണ്

ചെങ്കല്ലും മണ്ണും കൊണ്ട് നിര്‍മ്മിച്ച, ഏഴ് കൊത്തളങ്ങളും മതിലും കിടങ്ങുമൊക്കെയുള്ള ഒരു ഗംഭീര കോട്ട തന്നെയായിരുന്നു പോര്‍ച്ചുഗീസുകാര്‍ ഇവിടെ പണിതത്. എന്നാല്‍, അധിക കാലം കോട്ട കൈവശം വെക്കാന്‍ പോര്‍ച്ചുഗീസുകാര്‍ക്കായില്ല. 1660-ല്‍ ഡച്ച് കപ്പിത്താനായ വാന്‍ഗോയന്‍സ് ഇവിടെയെത്തി. പോര്‍ച്ചുഗീസുകാരും ഡച്ചുകാരും തമ്മിലുള്ള സ്പര്‍ദ്ധയും മത്സരവും കൊടുമ്പിരി കൊണ്ടിരിക്കുന്ന കാലമായിരുന്നു അത്. കൊടുങ്ങല്ലൂര്‍ കോട്ട പിടിച്ചെടുക്കാന്‍, കോഴിക്കോട് സാമൂതിരിയുടെ സഹായത്തോടെ വാന്‍ഗോയന്‍സ് പട നയിച്ചു. 1660 ലെ ആ യുദ്ധത്തില്‍ പള്ളിപ്പുറം കോട്ട മാത്രമേ ഡച്ചുകാര്‍ക്ക് പിടിച്ചെടുക്കാന്‍ ആയുള്ളൂ. 

കൊടുങ്ങല്ലൂര്‍ കോട്ടയില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്ന ഡച്ച് സൈന്യം തോറ്റോടി. എങ്കിലും ഡച്ച് പടത്തലവന്‍ വെറുതെയിരുന്നില്ല. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം, 1662 ല്‍ ആള്‍ ബലവും ആയുധ ബലവും വര്‍ദ്ധിപ്പിച്ച്, സാമൂതിരിയുടെയും കൊടുങ്ങല്ലൂര്‍ രാജാവിന്റെയും സഹായത്തോടെ പോര്‍ച്ചുഗീസ് കോട്ട കൈവശപ്പെടുത്താന്‍ ഡച്ചുകാര്‍ വീണ്ടും ശ്രമിച്ചു. കൊച്ചി രാജാവ് തന്റെ അനന്തരവന്‍ ഗോദവര്‍മ്മയുടെ നേതൃത്തത്തില്‍  400 നായര്‍ പടയാളികളെ പോര്‍ച്ച്ഗീസുകാര്‍ക്ക് സഹായത്തിനായി അയച്ചു. ഡച്ച്-പോര്‍ച്ചുഗീസ് ശത്രുത പോലെ തന്നെ രൂക്ഷമായിരുന്നു  കൊച്ചി-കോഴിക്കോട് ശത്രുതയും എന്ന് ചരിത്രം പറയുന്നു. 


രണ്ടാഴ്ച നീണ്ട രക്തരൂക്ഷിതമായ യുദ്ധത്തിനു ശേഷം ഡച്ചുകാര്‍ കോട്ട പിടിച്ചെടുത്തു. അനേകം പേര്‍ മരിച്ചു വീണ, ഭീകരമായ ഒരു യുദ്ധമായിരുന്നു ഇത്. പടയാളികളുടെ മൃതദേഹങ്ങള്‍ രക്തവര്‍ണ്ണമായ കായല്‍ വെള്ളത്തില്‍ ഒഴുകി നടന്നതിന്റെ ഒരു വിവരണം ഡച്ചു കപ്പിത്താനായ ന്യൂഹോഫ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ചരിത്രമൊക്കെ വായിച്ച് പഠിച്ച്, ഗൈഡ് വരാനായി ഞാന്‍ കാത്തിരുന്നു.
അന്ന് ഞങ്ങളുടെ ഭാഗ്യദിനമായിരുന്നു എന്ന് വേണം കരുതാന്‍. 


കോട്ടപ്പുറം കോട്ടയിലെ പഴയകാല സ്മാരക ശില

മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായി, കോട്ടപ്പുറം കോട്ടയില്‍ പര്യവേഷണം നടത്തിയ സംഘത്തിലെ അംഗമായ മിഥുന്‍ എന്ന ഉദ്യോഗസ്ഥനാണ് ഞങ്ങള്‍ക്ക് ഗൈഡ് ആയി എത്തിയത്. ഉച്ചചൂടില്‍ തളര്‍ന്നുപോയ ആവേശം അദ്ദേഹം വന്നതോടെ തിരിച്ചുവന്നു. കോട്ട ഒരിക്കല്‍ കൂടി നടന്നു കാണാന്‍ ഞങ്ങള്‍ തീരുമാനിച്ചു. മുസിരീസിന്റെ ചരിത്രമാണ് മിഥുന്‍ ആദ്യം വിശദീകരിച്ചത്. 1662-ലെ യുദ്ധത്തിനു ശേഷം, പഴയ പറങ്കിക്കോട്ട ഡച്ചുകാര്‍ സമൂലം ഇടിച്ച് നിരത്തിയത്രേ! കല്ലില്‍ക്കല്ല് ശേഷിക്കാതെ ഒരുതരം പ്രതികാര ബുദ്ധിയോടെ ആയിരിക്കാം അവര്‍ കോട്ട തകര്‍ത്തത്. തകര്‍ത്ത കോട്ടയ്ക്കു മുകളില്‍ ഡച്ചുകാര്‍ അവരുടെ ഒരു കോട്ട പണിതുയര്‍ത്തി. കോട്ടപ്പുറം കോട്ടയുടെ, ഇന്നുകാണുന്ന ഭാഗങ്ങള്‍ എല്ലാം, പുതിയ ഡച്ചു കോട്ടയുടെതാണെന്നത് എനിക്ക് പുതിയ അറിവായിരുന്നു. 


പഴയ ഡച്ച് കോട്ടയുടെ കുഴിച്ചെടുത്ത ഭാഗങ്ങള്‍
Photo Courtesy: Muziris Heritage Project - Kerala Tourism


മുസിരീസ് പൈതൃക പദ്ധതിയുടെ ഭാഗമായി നടന്ന കോട്ടപ്പുറം കോട്ടയുടെ പര്യവേഷണത്തെക്കുറിച്ച് മിഥുന്‍ ഞങ്ങള്‍ക്ക് അനേകം കാര്യങ്ങള്‍ പറഞ്ഞു തന്നു. ഗവേഷകര്‍ ഇവിടെ എത്തുന്നതിനും മുന്‍പ് മണ്ണ് മൂടിക്കിടന്നിരുന്ന ഒരു കുന്നിന്‍ പ്രദേശം പോലെയായിരുന്നു ഇവിടം. കോട്ട ഏതാണ്ട് പൂര്‍ണ്ണമായി മണ്ണിനടിയില്‍ ആയിരുന്നത്രെ! കായലിലേയ്ക്ക് ഇറങ്ങി നില്‍ക്കുന്ന കൊത്തളം ഒഴിച്ചാല്‍, ഒരു കോട്ട ഇവിടെ നിലനിന്നിരുന്നു എന്നതിന് കാര്യമായ ഒരു ലക്ഷണവും ഇവിടെ ഉണ്ടായിരുന്നില്ല. അനേകം അടി മണ്ണ് നീക്കം ചെയ്താണ് കോട്ടയുടെ ഇന്ന് കാണുന്ന ഭാഗങ്ങള്‍ പുറത്തെടുത്തത്. പറയുന്നത് പോലെ എളുപ്പമല്ല കാര്യങ്ങള്‍, വളരെ ശ്രദ്ധയോടെ ഇഞ്ചിഞ്ചായി മണ്ണ് നീക്കം ചെയ്യണം. മണ്‍വെട്ടി ശക്തിയില്‍ ഒന്ന് പതിച്ചാല്‍ ചിലപ്പോള്‍ തകര്‍ന്നു പോകുന്നത് വിലമതിക്കാനാകാത്ത ഒരു ചരിത്ര രേഖയായിരിക്കും. വളരെയധികം താത്പര്യവും അര്‍പ്പണ ബോധവും ഉള്ളവര്‍ക്ക് മാത്രം ചെയ്യാവുന്ന ഒരു കാര്യമാണിതെന്നു എനിക്ക് തോന്നി. 


ഈ കാണുന്ന ഭാഗങ്ങളൊക്കെ ഒരു കാലത്ത് മണ്ണിനടിയില്‍ കിടന്നതാണ്


മണ്ണ് നീക്കി തുടങ്ങിയപ്പോള്‍, ഡച്ചുകാരുടെ കോട്ടയുടെ ചുവരുകളും അവര്‍ വീഞ്ഞ് സൂക്ഷിക്കാന്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റുമാണ് കിട്ടിയതെത്രേ. പിന്നീട് വീണ്ടും കുഴിച്ചു ചെന്നപ്പോള്‍ പോര്‍ച്ചുഗീസ് കോട്ടയുടെ അടിത്തറ കണ്ടു തുടങ്ങി. അതിനും ശേഷമാണ് പോര്‍ച്ചുഗീസ് കാലത്തെ ചില ശവക്കല്ലറകള്‍ കണ്ടെത്തിയത്. അവയില്‍ നിന്നും ലഭിച്ച ഒരു അസ്ഥികൂടം കോട്ടപ്പുറം കോട്ടയില്‍ സൂക്ഷിച്ചിട്ടുണ്ട്. വളരെ ശ്രദ്ധയോടെ പെട്ടിയില്‍ ആക്കി, ടാര്‍പോളിന്‍ ഒക്കെയിട്ട് മൂടി സൂക്ഷിച്ച ആ അസ്ഥികൂടം ഞങ്ങളെ കാണിച്ചു തന്നു. വിദഗ്ദ പരിശോധനകളില്‍ നിന്നും, പതിനാലാം നൂറ്റാണ്ടിലെതാണ് ഇതെന്ന് കണ്ടെത്തിയിട്ടുണ്ട്. യുദ്ധത്തില്‍ മരിച്ച ആളാകാന്‍ സാധ്യതയില്ലത്രേ!
 
വളരെ താത്പര്യത്തോടെയാണ് മിഥുന്‍ ഞങ്ങള്‍ക്ക് ഓരോ കാര്യങ്ങളും പറഞ്ഞു തന്നത്. ഇടയ്ക്ക് “ഞാന്‍ നിങ്ങളെ ബോറടിപ്പിക്കുന്നുണ്ടോ?” എന്ന് ചോദിക്കാനും അദ്ദേഹം മറന്നില്ല. ഞങ്ങള്‍ക്കാകട്ടെ ബോറടിച്ചില്ല എന്ന് മാത്രമല്ല സ്കൂള്‍ കാലഘട്ടത്തിലെ ഒരു ഹിസ്റ്ററി ക്ലാസ്സിലും തോന്നാത്തത്ര താത്പര്യവും ആവേശവുമാണ് അദ്ദേഹത്തിന്റെ വിവരണം കേട്ടു നിന്നപ്പോള്‍ ഉണ്ടായത്. കോട്ടയിലെ പല ഭാഗങ്ങളിലെയും മണ്ണ് ഇനിയും നീക്കാനുണ്ട്. പല അമൂല്യ വസ്തുക്കളും ഇപ്പോഴും മണ്ണിനടിയില്‍ മറഞ്ഞു കിടക്കുകയാണെന്ന് ചുരുക്കം. 

ഞങ്ങള്‍ കോട്ടപ്പുറം കോട്ടയില്‍ നിന്നും ഇറങ്ങാന്‍ തുടങ്ങുമ്പോഴാണ് രണ്ടു ദിവസം മുന്‍പ് പുരാതനമായ ഒരു പോര്‍ച്ചുഗീസ് പാത്രക്കഷ്ണം കോട്ടയില്‍ കണ്ട കഥ മിഥുന്‍ പറഞ്ഞത്.  പക്ഷെ മണ്ണിനടിയില്‍ എവിടെയാണത് കണ്ടെതെന്നു അദ്ദേഹം മറന്നു പോയി. ഞങള്‍ മൂന്നുപേരും കൂടി തിരച്ചില്‍ ആരംഭിച്ചു. ഏകദേശം പത്ത് മിനുറ്റ് മണ്ണില്‍ തിരഞ്ഞപ്പോള്‍ പാത്രത്തിന്റെ ഒരു ചെറിയ ഭാഗം മണ്ണിനു മുകളില്‍ കണ്ടു. പിന്നെ വളരെ ശ്രദ്ധാപൂര്‍വ്വം മണ്ണ് നീക്കം ചെയതപ്പോള്‍ കൂടുതല്‍ ഭാഗങ്ങള്‍ പുറത്ത് വന്നു. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം ആയിരുന്നു അത്. ജീവിതത്തിലെ ആദ്യ പുരാവസ്തു ഖനനം എന്ന് വേണമെങ്കിലും പറയാം. ചരിത്രത്തെ തൊട്ടറിഞ്ഞ നിമിഷങ്ങള്‍. സത്യത്തില്‍ സ്കൂളില്‍ പഠിച്ചപ്പോള്‍ ഒന്നും ചരിത്രത്തോടോ പുരാവസ്തുക്കളോടോ എനിക്കിത്രയും താത്പര്യം തോന്നിയിട്ടില്ല. സ്കൂള്‍ കുട്ടികളെ ഇത്തരം സ്ഥലങ്ങളില്‍ കൊണ്ട് വന്നു, മിഥുനെപ്പോലെയുള്ള വിദഗ്ദരെ കൊണ്ട് ക്ലാസ്സ്‌ എടുപ്പിച്ചാല്‍ എത്ര നന്നായിരിക്കും എന്നെനിക്ക് തോന്നിപ്പോയി.


മണ്ണ് നീക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ



മണ്ണ് നീക്കി പാത്രം പുറത്തെടുക്കാനുള്ള ശ്രമം.

മിഥുനോട് നന്ദി പറഞ്ഞു, നിറഞ്ഞ മനസ്സോടെ ഞങ്ങള്‍ കോട്ടപ്പുറം കോട്ടയില്‍ നിന്നും മടക്കയാത്ര ആരംഭിച്ചു. സമയം ഒന്നര കഴിഞ്ഞിരിക്കുന്നു. ഇത്രയും നേരം വിശപ്പ്‌ തിരിച്ചറിഞ്ഞിരുന്നില്ല. അടുത്ത ലക്‌ഷ്യം കോട്ടയില്‍ കോവിലകമാണ്. മുസിരീസ് ടൂര്‍ പദ്ധതിയുടെ ഭാഗമായുള്ള ഒരു ചെറിയ ഹോട്ടലും മറ്റു വിശ്രമ സൗകര്യങ്ങളും ഒക്കെ  കോട്ടയില്‍ കോവിലകം ജെട്ടിയുടെ അടുത്ത് തന്നെയുണ്ട്‌. പറവൂരു നിന്ന് യാത്ര തുടങ്ങിയപ്പോള്‍ തന്നെ, ഉച്ച ഭക്ഷണം വിളിച്ച് ഏര്‍പ്പാടാക്കിയിരുന്നു. ഭക്ഷണം യാത്രയുടെ പ്രധാന ഉദ്ദേശം അല്ലാത്തത് കൊണ്ടും, പെട്ടെന്ന്‍ കഴിച്ച് യാത്ര തുടരണം എന്നത് കൊണ്ടും വെജിറ്റെറിയന്‍ ഭക്ഷണമാണ് പറഞ്ഞിരുന്നത്. പക്ഷെ കൈ കഴുകി ഉണ്ണാനിരുന്നപ്പോള്‍ ഹോട്ടലിലെ ചേട്ടന്‍, “കരിമീന്‍ കറിയുണ്ട്. എടുക്കട്ടേ?” എന്ന് ചോദിച്ചു. “സ്വര്‍ഗ്ഗത്തിലേയ്ക്ക് ഒരു ടിക്കറ്റുണ്ട്. എടുക്കട്ടേ?” എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഞാന്‍ വേണ്ടന്ന് പറഞ്ഞേക്കും, എന്നാല്‍ കരിമീന്‍ വേണ്ടെന്നു പറഞ്ഞാല്‍ എന്റെ മനസ്സാക്ഷി ഒരിക്കലും എനിക്ക് മാപ്പ് തരില്ല! 
നല്ല കുത്തരി ചോറും കരിമീന്‍ കറിയും എന്റെ പ്രിയപ്പെട്ട “കൂര്‍ക്കയും” കൂട്ടി നല്ലൊരു ഭക്ഷണം കഴിച്ച്, കോട്ടയില്‍ കോവിലകം കാണാനായി ഞങ്ങള്‍ പുറപ്പെട്ടു. കൊച്ചിയിലെ നാടുവാഴി കുടുംബമായിരുന്ന വില്ലാര്‍വട്ടം  സ്വരൂപത്തിന്റെ ആസ്ഥാനമായിരുന്നു “കോട്ടയില്‍ കോവിലകം”. ഇതൊരു കുന്നിന്‍ പ്രദേശത്താണ്.
പക്ഷേ പേര് സൂചിപ്പിക്കുന്നത് പോലെ കോവിലകം അല്ല ഇവിടുത്തെ പ്രധാന കാഴ്ച. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഒരു കൃഷ്ണക്ഷേത്രവും, ജൂതപ്പള്ളിയും, ക്രിസ്ത്യന്‍ പള്ളിയും, മുസ്ലിം പള്ളിയുമെല്ലാം സൗഹാര്‍ദ്ദത്തോടെ നിലനില്‍ക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് കോട്ടപ്പുറത്ത്.ഇവയെക്കെല്ലാം സ്ഥലം കൊടുത്തത് വില്ലാര്‍വട്ടത്തെ നാടുവാഴിയാണ്. തന്റെ മണ്ണില്‍ എല്ലാ തരക്കാരും കുലങ്ങളും വാഴണം എന്ന നാടുവാഴിയുടെ ആഗ്രഹമായിരുന്നു ഇതിന് പിന്നിലെന്ന് ജൂതപ്പാട്ടുകളില്‍ പറയുന്നുണ്ട്.  



കോട്ടയില്‍ കോവിലകത്തെ ജൂതപ്പള്ളി / ചേന്ദമംഗലം ജൂതപ്പള്ളി
         
ആദ്യമായി കോട്ടയില്‍ കോവിലകത്തെ ജൂതപ്പള്ളി കാണാനാണ് ഞങ്ങള്‍ പോയത്. ബോട്ട് ജെട്ടിയില്‍ നിന്നും നാലോ അഞ്ചോ മിനിട്ട് നടന്നാല്‍ “ചേന്ദമംഗലം സിനഗോഗ്” എന്നറിയപ്പെടുന്ന ഈ പള്ളിക്ക് മുന്നിലെത്താം. 1420 –ല്‍ ആണ് ഇവിടെ ആദ്യമായി ഒരു സിനഗോഗ് സ്ഥാപിക്കപ്പെടുന്നത്. പണ്ട്, ജൂതത്തെരുവ് എന്നറിയപ്പെട്ടിരുന്ന, ഇടുങ്ങിയ ഒരു തെരുവിന്റെ അറ്റത്തായി ഒട്ടൊരു കാല്‍പനിക ഭാവത്തിലാണ് ജൂതപ്പള്ളിയുടെ നില്പ്.
                
ജൂതപ്പള്ളിക്ക് മുന്നില്‍ ഒരു ശിലാ ഫലകമുണ്ട്. എന്നാല്‍ പറവൂര്‍ സിനഗോഗിലെ പോലെ, ഒരു ചരിത്ര രേഖയല്ല ഇത്. 1269-ല്‍ മരിച്ച സാറാ ബെത്ത് ഇസ്രായേല്‍ എന്നാ ജൂത വനിതയുടെ സ്മാരക ശിലയാണിത്. ഇസ്രായേലില്‍ നിന്നും കുടിയേറിപ്പാര്‍ത്ത ജൂതര്‍ കൂടെ കൊണ്ട് വന്നതാകാം ഇതെന്ന് കരുതപ്പെടുന്നു. വളരെ പ്രധാനപ്പെട്ട ഒരു വ്യക്തിയായിരുന്നു സാറാ എന്ന് വേണം കരുതാന്‍.





സാറാ ബെത്ത് ഇസ്രായേലിന്റെ സ്മാരകശില

ഞങ്ങള്‍  ചേന്ദമംഗലം സിനഗോഗിനുള്ളിലേക്ക് നടന്നു. പറവൂര്‍ സിനഗോഗില്‍ നിന്നും വ്യത്യസ്തമായി വര്‍ണ്ണശബളമായ ഹെക്കലാണ് ഇവിടെയുള്ളത്. മച്ചില്‍ നിന്നും തൂങ്ങിക്കിടക്കുന്ന സ്ഫടിക വിളക്കുകള്‍. പഴമയുടെ പൊടി പുരണ്ട് പലതും മങ്ങി തുടങ്ങിയിരുന്നു.

വര്‍ണ്ണശബളമായ ഹെക്കല്‍

ഞങ്ങളെ കൂടാതെ വിദേശികളുടെ ഒരു സംഘമാണ് പള്ളിക്കകത്ത് ഉണ്ടായിരുന്നത്. കൂട്ടത്തില്‍ ഒരാള്‍ക്ക് മാത്രമേ ഇംഗ്ലീഷ് അറിയുള്ളൂ. ഗൈഡ് പറയുന്ന ഇംഗ്ലീഷ് വിവരങ്ങള്‍ അയാള്‍ കൂട്ടത്തില്‍ ഉള്ളവര്‍ക്ക് അവരുടെ ഭാഷയില്‍ വിവരിച്ച് കൊടുക്കുന്നു. അങ്ങനെ വളരെ സമയമെടുത്ത്, കഷ്ടപ്പെട്ടാണ് അവര്‍ സിനഗോഗിനെ കുറിച്ച് മനസ്സിലാക്കുന്നത്. അവരുടെ അര്‍പ്പണ ബുദ്ധിയെ മനസ്സാ നമിച്ചു പോയി. 


ഒന്നാം ബേമയും മുകള്‍ നിലയിലെ രണ്ടാം ബേമയും

ചേന്ദമംഗലം ജൂതപ്പള്ളിയിലെ ഹെക്കലിന്റെ ഭൂരിഭാഗവും പഴയത് തന്നെയാണ്. മുകള്‍വശം അല്പം പുതിക്കിയിട്ടുണ്ടെന്നു മാത്രം. പറവൂര്‍ സിനഗോഗിലെ പോലെ തന്നെ രണ്ടു ബേമകള്‍ ഇവിടെയുമുണ്ട്. ഒന്ന് താഴത്തെ നിലയിലും മറ്റൊന്ന് മുകള്‍ നിലയിലും. മനോഹരമായ ചിത്രപ്പണികളുള്ള തൂണുകളില്‍ ആണ് രണ്ടാം ബേമ താങ്ങി നിറുത്തിയിരിക്കുന്നത്. 
 മച്ചിലും മനോഹരമായ കൊത്തുപണികള്‍ ഉണ്ട്. കച്ചവടക്കാരായിരുന്ന ജൂതര്‍ ധനികരായിരുന്നു. അവരുടെ പ്രൌഡി എടുത്തു കാണിക്കുന്ന വിധമാണ് സിനഗോഗിന്റെ നിര്‍മാണം. മുകള്‍ നിലയില്‍ മെലീഷ എന്ന മരജാലകവും റബ്ബാനിമും ഒക്കെയുണ്ട്. പറവൂര്‍ സിനഗോഗിനെ കുറിച്ചുള്ള വിവരണത്തില്‍ ഇതിനെ കുറിച്ച് വിശദമായിപറഞ്ഞത് കൊണ്ട് ഇവിടെ എഴുതുന്നില്ല.



നോഹരമായ കൊത്തുപണികള്‍ ചെയ്ത മേല്‍ക്കൂര


ചേന്ദമംഗലം സിനഗോഗ് മുസിരിസ് പൈതൃക പദ്ധതിയില്‍ “കേരള ജൂത ജീവിതശൈലി മ്യൂസിയമായാണ് ഒരുക്കിയിരിക്കുന്നത്. സിനഗോഗിലെ മ്യൂസിയം പാനലുകളില്‍ കേരളത്തിലെ ജൂതരുടെ ജീവിതശൈലി, ഭക്ഷണം, വസ്ത്രം, ഭാഷ, മതപരമായ ആചാരങ്ങള്‍ എന്നിവയും വിവരിച്ചിരിക്കുന്നു.

രണ്ടാം നിലയിലെ മെലീഷയും റബ്ബാനിമും
ഹാനുക്കപെരുന്നാള്‍(യവനപ്പടയില്‍ നിന്നും ഇസ്രയേലിനെ മോചിപ്പിച്ചതിന്റെ ആഘോഷം.), പെസഹാത്തിരുനാള്‍ (ഇത് ക്രിസ്ത്യന്‍ വിശ്വാസ പ്രകാരമുള്ള പുതിയ പെസഹായല്ല, മോശ ഈജിപ്തിന്റെ അടിമത്തത്തില്‍ നിന്നും ഇസ്രയെല്‍ക്കാരെ മോചിപ്പിച്ച ഓര്‍മയാണ് ജൂതരുടെ പെസഹ), എസ്തേര്‍ എന്ന രാജ്ഞിയുടെ ഓര്‍മ്മയാചരിക്കുന്ന “പുരീം”, കൂടാരപ്പെരുന്നാള്‍ എന്നറിയപ്പെടുന്ന “സൂക്കോത്ത്”, പാപമോചനപ്പെരുന്നാള്‍, നവവത്സരമായ “റോഷ് ഹശാന”, ശബോദ് എന്നിവയൊക്കെയാണ് ജൂതപ്പെരുന്നാളുകള്‍. 

 ഒരു ജൂത കുടുംബത്തോടൊപ്പം ഒരു ദിവസം ചെലവഴിച്ച പ്രതീതിയാണ് ചേന്ദമംഗലം ജൂതപ്പള്ളി കണ്ടിറങ്ങുമ്പോള്‍ ഉണ്ടാകുന്നത്. സിനഗോഗ് ചുറ്റിനടന്നു കണ്ടു, മുകള്‍ നിലയിലെ പിരിയന്‍ ഗോവിണിയിലൂടെ ഞങ്ങള്‍ പുറത്തിറങ്ങി.

സിനഗോഗിലെ രണ്ടാം നിലയില്‍ നിന്നും പുറത്തേക്കുള്ള പിരിയന്‍ ഗോവിണി

സിനഗോഗിനു മുന്നിലെ ജൂതത്തെരുവില്‍ പഴമയുടെ അടയാളങ്ങളും പേറി നില്‍ക്കുന്ന ജൂത ഭവനങ്ങളുണ്ട്. സാധാരണ കേരള വീടുകളില്‍ നിന്നും ഇവയെ തിരിച്ചറിയാന്‍ പ്രയാസമാണ്. ആകെ ഒരു വ്യത്യാസം, വീടിനു മുന്നിലെ കല്‍വിളക്കും വീട്ടിലേയ്ക്ക് കയറുന്ന ചവിട്ടു പടികളുടെ വശങ്ങളില്‍ ചരിച്ച് നിര്‍മിച്ചിരിക്കുന്ന ചെറിയ റാംമ്പുകളും ആണ്. 
“ഷെബാന അബ്ബ യെരുശലേം” (അടുത്ത വര്‍ഷം ജറുസലേമില്‍) എന്നത് യഹൂദരുടെ പ്രതീക്ഷാ നിര്‍ഭരമായ ഒരു പ്രാര്‍ത്ഥന ആയിരുന്നെങ്കിലും, കേരളീയ സംസ്കാരത്തോടും ജീവിതത്തോടും അത്രമേല്‍ ഇഴുകിച്ചേര്‍ന്ന് ജീവിച്ച ഒരു സമൂഹമാണ് ജൂതര്‍. വളരെയധികം സന്തോഷത്തോടെ മിക്ക ജൂതരും ഇസ്രായേലിലേയ്ക്ക് മടങ്ങി പോയെങ്കിലും, അവരുടെ പിന്‍തലമുറക്കാര്‍ പലരും ഇവിടെ മടങ്ങി വരാറുണ്ട്. തങ്ങളുടെ പൂര്‍വികര്‍ പലരും ജീവിക്കുകയും, പ്രാര്‍ഥിക്കുകയും ചെയ്ത ഈ സിനഗോഗും പരിസരങ്ങളും സന്ദര്‍ശിക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറയുന്നത് കണ്ടിട്ടുണ്ടെന്നു ഒരു ഗൈഡ് പറഞ്ഞതോര്‍ക്കുന്നു


കോട്ടയില്‍ കോവിലകത്തെ പുരാതനമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം


കോട്ടയില്‍ കോവിലകത്തെ അടുത്ത കാഴ്ച പുരാതനമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രമാണ്. നിര്‍ഭാഗ്യവശാല്‍ ഉച്ച സമയമായതിനാല്‍ ക്ഷേത്രം അടച്ചിട്ടിരിക്കുകയായിരുന്നു. ആ പുരാതന ക്ഷേത്രത്തിനു പുറത്ത് അല്‍പനേരം നിശ്ബദമായി നിന്നതിനു ശേഷം ഞങ്ങള്‍ കോട്ടയില്‍ കോവിലകം ജെട്ടിയിലെയ്ക്ക് മടങ്ങി. 

കോട്ടയില്‍ കോവിലകത്തെ പുരാതനമായ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം

Muziris Herigate Tour Kerala - Pick, Pack, Go
A regular day at the Periyar river.



Post a Comment

أحدث أقدم